കേരളത്തിൽ ഒരു തട്ടിപ്പും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് നടി സാധിക വേണുഗോപാൽ. അഴിമതിയിലും രാഷ്‌ട്രീയത്തിലും കേരളം മുങ്ങി. ജനങ്ങൾക്ക് അറിയാത്ത പല തട്ടിപ്പുകളും കേരളത്തിൽ നടക്കുന്നുണ്ട്. കണ്ണടച്ച് ഇരുട്ടാക്കി അവഗണിക്കാതെ തട്ടിപ്പുകൾക്കെതിരെ ശബ്ദമുയർത്തണമെന്നും എന്നത്തേയും പോലെ കേരളത്തിലെ സർക്കാർ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്നുവെന്നും താനൂരിലുണ്ടായ ബോട്ടപകടത്തിൽ പ്രതികരിച്ചുകൊണ്ട് സാധിക ഫേയ്സ്ബുക്കിൽ കുറിച്ചു.
കേരളം ഇങ്ങനെ അല്ല ഇവിടെ ഒരു തട്ടിപ്പും നടക്കുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ പലർക്കും അറിയാതെ പലതും ഇവിടെ നടക്കുന്നുണ്ട്. അതിനെ കണ്ണടച്ച് ഇരുട്ടാക്കി അവഗണിക്കാതെ ശരികളെ തിരിച്ചറിഞ്ഞു ഇതിനെതിരെ ശബ്ദം ഉയർത്തിയാലേ ഇനി ഇത്തരം മനഃപൂർവം ഉള്ള തെറ്റുകൾ സംഭവിക്കാത്ത ഇരിക്കൂ. നഷ്ടം ഉറ്റവർക്കു മാത്രം ആണ്. ഒരു വ്യക്തി മരിക്കുമ്പോൾ, പീഡിപ്പിക്കപെടുമ്പോൾ, ജീവൻ ഒടുക്കുമ്പോൾ നഷ്ടം മാതാപിതാക്കൾക്ക് ആണ്. ആ കുടുംബത്തിന് ആണ്. ഞാൻ അടക്കമുള്ള എല്ലാവരും ഒരു പോസ്റ്റിലും കറുത്ത കൊടിയിലും ഒരാഴ്ചത്തെ ദുഃഖാചരണത്തിലും എല്ലാം അവസാനിപ്പിക്കും മറക്കും. ഒരു രാഷ്‌ട്രീയ പാർട്ടിയും സർക്കാരും ഒപ്പം ഉണ്ടാവില്ല. എന്നത്തേയും പോലെ വാഗ്ദാനങ്ങളിൽ മാത്രം എല്ലാം ഒതുങ്ങും, വീണ്ടും എല്ലാം പഴയതുപോലെ അവർത്തിക്കും.
ലൈസൻസ് കൊടുക്കുന്നവർക്കും പദ്ധതി നടപ്പാക്കുന്നവർക്കും ഇതു വെറും പണമുണ്ടാക്കാനുള്ള ആളാകാനുള്ള പ്രഹസനം മാത്രമാകുമ്പോൾ ഇന്നത്തെ യുവ തലമുറ എങ്കിലും ഇതിനെതിരെ ചോദ്യങ്ങൾ ഉയർത്തേണ്ടി ഇരിക്കുന്നു. ഇനി കുറച്ചു കാലത്തേക്ക് ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് നിർബന്ധം ആക്കും ചിലപ്പോൾ ആളുകളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവന്നേക്കും. എന്നാൽ കുറച്ചുനാൾ പിന്നിടുമ്പോൾ വീണ്ടൂം എല്ലാം പഴയതുപോലെ ആകും. ഞാൻ അടക്കമുള്ള ഈ സമൂഹം ഇനിയെങ്കിലും പ്രതികരിക്കാൻ പഠിച്ചില്ല എങ്കിൽ അഴിമതിയിൽ മുങ്ങിയ നമ്മുടെ കേരളത്തിൽ നമുക്കാർക്കും തന്നെ ആയുസ്സ് അധികനാൾ ഉണ്ടാവില്ല- എന്നാണ് സാധികയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.
Comments