മലപ്പുറം: താനൂർ ബോട്ടപകടത്തിൽ 22 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരെല്ലാവരും ഉല്ലാസയാത്ര പോകുന്നതിനിടെയാണ് അപകടം ഇവരെ തട്ടിയെടുത്തത്. എന്നാൽ അപകടത്തിൽ മരിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥൻ എംപി സബറുദ്ദീൻ ഉല്ലാസയാത്രയ്‌ക്കല്ല മറിച്ച് മയക്കുമരുന്ന് കടത്തുകാരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ബോട്ടിൽ കയറിയതെന്ന് സൂചന.
ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ ഡാൻസാഫ് എന്ന പേരിൽ പ്രവർത്തിക്കുന്ന ജില്ലാ മയക്കുമരുന്ന് വേട്ട കർമസേനയിലെ അംഗമായിരുന്നു സബറുദ്ദീൻ. താനൂർ പോലീസ് സ്‌റ്റേഷന് അനുബന്ധമായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. സാധാരണഗതിയിൽ ക്രമസമാധാന ജോലികളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന അദ്ദേഹം അന്വേഷണത്തിന്റെ ഭാഗമായി പലയിടത്തും രഹസ്യമായും വേഷം മാറിയും സഞ്ചരിച്ചിരുന്നു. അത്തരമൊരു ദൗത്യത്തിന്റെ ഭാഗമായി ബോട്ടിൽ കയറിയെന്നാണ് വിവരം.
ജില്ലാ പോലീസ് മേധാവി എം. സുജിത് ദാസ് ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. മയക്കുമരുന്ന് വിരുദ്ധ സ്വകാഡിൽ സബാറുദ്ദീൻ അംഗമായിരുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. താനൂരിനെ വിറപ്പിച്ച ഷാജഹാൻ എന്ന കുപ്രസിദ്ധ ഗുണ്ടയെ തമിഴ്‌നാട്ടിലെ ഏർവാടിയിൽ മതപണ്ഡിതരുടെ വേഷം കെട്ടി മൂന്ന് മാസം തങ്ങി പിടികൂടി കൊണ്ടുവന്നവരിലൊരാൾ സബറുദ്ദീനായിരുന്നു. താനൂരിൽ നിന്ന് അന്തർ സംസ്ഥാന ബന്ധമുള്ള ബൈക്ക് മോഷണസംഘത്തെ പിടികൂടുന്നതിലും മറ്റ് ചില കേസുകൾ തെളിയിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു.
Comments