എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ കൂടുതൽ പേർ എൻഐഎ കസ്റ്റഡിയിലെന്ന് സൂചന. കസ്റ്റഡിയിലുള്ള ഷാരൂഖ് സെയ്ഫിയെ ബന്ധുക്കൾക്കൊപ്പവും ചോദ്യം ചെയ്തു. ഷാരൂഖിന്റെ ഏതാനും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.
ഷാരൂഖിന്റെ ഭീകരവാദ ബന്ധങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് എൻഐഎ.
എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ എൻഐഎ അന്വേഷണം ഊർജ്ജിതമായി നീങ്ങുമ്പോൾ കൂടുതൽ പേർ കസ്റ്റഡിയിലുള്ളതായി സൂചന. കേസിലെ മുഖ്യപ്രതി ഷാരൂഖ് സെയ്ഫിയുമായി ബന്ധമുള്ള ചിലരാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ അന്വേഷണ ഘട്ടത്തിലായതിനാൽ അന്വേഷണ സംഘങ്ങൾ സ്ഥിരീകരണം നൽകുന്നില്ല. ഇതിനൊപ്പം ഷാരൂഖ് സെയ്ഫിയുടെ ബന്ധുക്കളിൽ ചിലരെയും, അടുത്ത സുഹൃത്തുക്കളെയും ഡൽഹിയിൽ നിന്നും കൊച്ചി എൻ ഐ എ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ എൻ ഐ എ ,ഷാരുഖ് സെയ്ഫിയുടെ മൊഴികളിലെ വൈരുധ്യം പരിശോധിക്കുകയാണ്. ഷാരൂഖിന്റെ രഹസ്യ ഇടപാടുകളിൽ ചിലത് അടുത്ത സുഹൃത്തുക്കൾക്ക് അറിയാമെന്നാണ് എൻ ഐ എ കരുതുന്നത്.
വി പി എൻ ഉപയോഗിച്ച് നിരവധി അജ്ഞാത ഇൻ്റർനെറ്റ് കോളുകൾ ഷാരൂഖ് വിളിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആരെയെല്ലാമാണ് വിളിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഷാരൂഖിന്റെ ഭീകര സംഘടന ബന്ധങ്ങളിലേക്ക് കൂടിയാണ് അന്വേഷണം നീളുന്നത്. ഉപഭോക്താവിന്റെ വിവരങ്ങൾ രഹസ്യമാക്കി വയ്‌ക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ പ്രതി ഉപയോഗിച്ചതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. വി പി എന്നിൽ നടത്തിയ കോളുകളും, തുറന്നിട്ടുള്ള വെബ് സൈറ്റുകളും, കണ്ടിട്ടുള്ള വീഡിയോകളും പരിശോധിക്കുക ശ്രമകരമാണ്. ഷാരൂഖ് സെയ്ഫി ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ ഡിജിറ്റൽ ഫോറൻസിക് പരിശോധനയും എൻഐഎ പൂർത്തിയാക്കിയിരുന്നു. കേരളത്തിൽ ഷാരൂഖുമായി ആശയവിനിമയങ്ങൾ നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടു പോകേണ്ടതുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിൽ കയറി യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ പ്രതി സമ്മതിച്ചിരുന്നു.















