കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്‌ക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ലഹരിയുടെ അമിത ഉപയോഗം മൂലമാണ് അക്രമി ഈ ക്രൂരത ചെയ്തത്. വേദനാജനകമായ സംഭവമാണിത്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണിതെന്നും ലഹരിക്കെതിരായ പോരാട്ടം ഡിവൈഎഫ്ഐ ഏറ്റെടുത്ത് ശക്തമാക്കുമെന്നും വി.കെ സനോജ് വ്യക്തമാക്കി
‘കേരളത്തിൽ വളരെ ഒറ്റപ്പെട്ട നിലയിലാണ് ഇങ്ങനെയൊരു സംഭവം ഇവിടെ ഉണ്ടായിട്ടുളളത്. ഇതിപ്പോൾ ലഹരിക്ക് അടിമപ്പെട്ട ഒരാൾ കാണിച്ചിട്ടുളള അക്രമമാണ്. ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചുകൂടി ജാഗ്രതയോട് കൂടി നമ്മുടെ സമൂഹം ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതുണ്ട് എന്നാണ് മനസ്സിലാകുന്നത് ‘- വി.കെ സനോജ് പറഞ്ഞു.
ഇന്നലെ പുലർച്ചെയായിരുന്നു നിഷ്ഠൂരമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനി 23 കാരിയായ ഡോക്ടർ വന്ദന ദാസാണ് പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു. സന്ദീപിനെ കോടതി റിമാൻഡ് ചെയ്ത്, പൂജപ്പുര ജയിലിലേക്ക് അയച്ചു.
Comments