കൊച്ചി : ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയ്‌ക്ക് ഉദാഹരണങ്ങളാണ് സംസ്ഥാനത്ത് ഒരാഴ്ചയ്‌ക്കുള്ളിൽ നടന്ന രണ്ടു സംഭവങ്ങളെന്ന് നടി മംമ്‌ത മോഹൻദാസ് . മയക്കുമരുന്നിന് അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടവരുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് തന്നെ സുരക്ഷിതമല്ലെന്നും മംമ്‌ത പറയുന്നു.
‘‘മയക്കുമരുന്നിന് അടിമപ്പെട്ടു മാനസികനില തെറ്റിയവരുടെ ഇരകളാവുകയാണോ നിരപരാധികളായ ആളുകൾ? മാനസികമായി നിലതെറ്റിയവരുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഈ അവസ്ഥ ഇനിയും അവഗണിക്കാൻ കഴിയില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഒരൊറ്റ ആഴ്ചയിൽ നടന്ന ദാരുണമായ ഈ രണ്ടു സംഭവങ്ങളും.
ഡോ. വന്ദന ദാസിന് ആദരാഞ്ജലികൾ. അവളുടെ മാതാപിതാക്കളോട് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അവർ കടന്നുപോകുന്ന അവസ്ഥ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. അവർക്കുണ്ടായിരുന്ന ഒരേയൊരു കുട്ടിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഞാൻ മുൻപ് പറഞ്ഞതുപോലെ പോയവർക്ക് പോയി.
ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുകയാണ് പക്ഷേ ഒന്നും മാറുന്നില്ല. എല്ലാവരും എല്ലാം മറന്നുപോകുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളും അത് നടപ്പിലാക്കുന്നവരും എവിടെയാണ്. വലിയ പരിഷ്കാരങ്ങൾ അത്യാവശ്യമാണ്, പക്ഷേ എപ്പോൾ? ആര് ചെയ്യും? എല്ലാം എന്നെങ്കിലും ശരിയാകുമെന്ന് പ്രതീക്ഷിച്ച് ജീവിച്ചു മരിക്കാൻ മാത്രമേ നമുക്ക് കഴിയൂ.
എന്നെ എപ്പോഴും അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യം ക്രൂരമായ കൊലപാതകത്തിൽ ഇത്രയധികം ദൃക്‌സാക്ഷികളുണ്ടായിട്ടും ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആർക്കും കഴിഞ്ഞില്ലല്ലോ എന്നതാണ്. എനിക്കത് ഒട്ടും മനസ്സിലാകുന്നില്ല.” മംമ്‌ത മോഹൻദാസ് പറയുന്നു.















