എറണാകുളം: മലയാള സിനിമയിലേക്ക് വിദേശത്ത് നിന്നും പണം ഒഴുകി എത്തുന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കളെ ഇഡി, ആദായനികുതി വകുപ്പുകൾ നിരീക്ഷിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ ഇഡി ചോദ്യവും ചെയ്തിരുന്നു. ഈ വാർത്തകളിൽ പ്രതികരണം നടത്തിയിരിക്കുകയാണ് നിർമ്മാതാവ്. പുതിയ സിനിമയായ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ.
‘വരുന്നത് വെറും വാർത്ത മാത്രമാണ്. വാർത്തകൾ എല്ലാം സത്യമാവണം എന്നില്ലല്ലോ. ചിലർ വാർത്ത ഉണ്ടാക്കും. പൃഥ്വിരാജിനെതിരെ പുറത്തു വന്നത് സത്യമായുള്ള വാർത്തയല്ല. ഞങ്ങൾക്കെല്ലാം ആദായനികുതി വകുപ്പിന്റെ റെയ്ഡ് വന്നിട്ടുണ്ട്. ഇഡിയുടെയും ജിഎസ്ടിയുടെയും റെയ്ഡ് വന്നിട്ടുണ്ട്. അത് സ്വാഭാവികമായി നടക്കുന്നത്. കാരണം ഞങ്ങൾ എല്ലാവരും പ്രസിദ്ധിയുള്ള ഒരു മേഖലയിലാണ് ജോലി ചെയ്യുന്നത്. പൃഥ്വി പരാതി നൽകിയിട്ടുണ്ട്. ഇനി ഞാൻ നൽകണമെന്ന് ഇല്ലല്ലോ, ഒരാൾ നൽകിയാൽ പോരെ’.
‘പൃഥ്വിരാജ് ഇഡിയ്‌ക്ക് 25 കോടി പിഴ അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ എന്തെങ്കിലും രേഖ പുറത്തു വരില്ലായിരുന്നോ. പണം നൽകുമ്പോൾ അതിന് ഒരു രേഖ ഉണ്ടാവുമല്ലോ. പേരും പറഞ്ഞ്, ഇത്ര തുക അടച്ചു എന്ന് വാർത്ത കൊടുത്തതു കൊണ്ടാണ് പൃഥ്വിരാജ് യൂട്യൂബ് ചാനലിനെതിരെ പ്രതികരിച്ചത്. ഇഡിയുടെ നോട്ടീസ് വന്നിട്ടുണ്ടെങ്കിൽ അവർക്ക് ആവശ്യമായ രേഖകൾ ഞങ്ങൾ നൽകുന്നുണ്ട്. ഫെമ, ഓവർസീസിന്റെ റൈറ്റ്സ് സംബന്ധപ്പെട്ടുള്ള കാര്യത്തിനാണ് എന്ന വിളിപ്പിച്ചത്. അതുമായി ബന്ധപ്പെട്ട് നോട്ടീസ് വന്നപ്പോൾ ആവശ്യമായ രേഖകൾ നൽകിയിട്ടുണ്ട്’ എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
Comments