ഡോ. വന്ദന ദാസിന്റെ വിയോഗത്തിൽ അനുശോചിക്കാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കണ്ണിൽ ഗ്ലിസറിൻ ഒഴിച്ചാണ് മന്ത്രി വന്ദനയുടെ വീട്ടിലെത്തിയപ്പോൾ കരഞ്ഞതെന്നും ഇതാണ് കഴുതക്കണ്ണീരെന്നും അദ്ദേഹം പറഞ്ഞു. കേസിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട് വന്ദനയുടെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വന്ന് കരഞ്ഞ് കാണിച്ചിട്ട് കാര്യമുണ്ടോയെന്നും അദ്ദേഹം ആഞ്ഞടിച്ചു. ജനങ്ങളെ കബളിപ്പിക്കാനാണെന്ന് മന്ത്രിയുടെ ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞു.
വീണാ ജോർജ് നാണം കെട്ടവളാണ് എന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞത്. ഡോ. വന്ദനയെ ഇല്ലാതാക്കിയത് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു സുരേഷിന്റെ പരാമർശം.
വന്ദനയ്‌ക്ക് നീതി ലഭിക്കണമെന്ന് വന്ദനയുടെ സുഹൃത്തുക്കൾ പറഞ്ഞു. പ്രതി സന്ദീപ് ബോധമില്ലാതെ കാട്ടിക്കൂട്ടിയതാണ് അക്രമം എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് കൊട്ടരക്കരയിലുണ്ടായതെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.
സൗകര്യം കുറവുള്ള ഒപി ഡ്രസിംഗ് റൂമിലാണ് ആദ്യം പ്രതിയെ കൊണ്ടുപോകുന്നത്. പൂർണ ബോധത്തോടെയാണ് പ്രതി കൊല നടത്തിയത്. ബോധമില്ലാത്തായാളായിരുന്നുവെങ്കിൽ അയാൾ കത്രിക ഒളിപ്പിച്ച് വെയ്‌ക്കുമായിരുന്നോ, കത്രിക കഴുകുമായിരുന്നോ എന്നും ഡോക്ടർമാർ ചോദിച്ചു. ചർച്ചയ്‌ക്ക് വിളിച്ചപ്പോൾ ആരോഗ്യമന്ത്രി നൽകിയ വിശദീകരണം ആശുപത്രിയിലെ ബ്ലോക്കിന് വന്ദനയുടെ പേര് നൽകാമെന്നാണ്. പേര് നൽകിയത് കൊണ്ട് എല്ലാം കഴിയുമോയെന്നും അതിക്രമങ്ങൾക്ക് അറുതി വരുമോയെന്നും സഹപ്രവർത്തകർ ചോദിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായവർ മാദ്ധ്യമങ്ങളെ കാണവേ ആയിരുന്നു പ്രതികരണം.
Comments