തിരുവനന്തപുരം: മണമ്പൂരിൽ യാത്രാക്ലേശം സംബന്ധിച്ച പ്രദേശവാസികളുടെ പരാതി നേരിൽ കേൾക്കാൻ നേരിട്ടെത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
കിളിമാനൂർ -ചാത്തൻപാറ -മണമ്പൂർ -വർക്കല റോഡിൽ മണമ്പൂർ ക്ഷേത്രത്തിനു പിന്നിലായാണ് പൊതുമരാമത്ത് റോഡിനെ മറികടന്ന് ദേശീയപാത കടന്നുപോകുന്നത്. രണ്ട് റോഡുകൾ തമ്മിൽ ക്രോസിംഗ് വരുന്ന ഇടത്ത് മേൽപ്പാലമോ അടിപ്പാതയോ പദ്ധതി രൂപരേഖയിലില്ല എന്നത് പരിശോധിക്കും. ഇരു റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാത്ത രീതിയിൽ ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ ഇടപെടലുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. ബിജെപി മണമ്പൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടതിന്റ അടിസ്ഥാനത്തിലായിരുന്നു ഇവിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ സന്ദർശനം.
Comments