മലപ്പുറം: മലപ്പുറത്ത് കൊണ്ടോട്ടിയിൽ ബീഹാർ സ്വദേശിയെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മർദ്ദനം നടന്നിട്ടുണ്ടെന്ന് വീട്ടുടമസ്ഥയുടെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട ബീഹാർ സ്വദേശി രാജേഷ് മഞ്ചിയെ പൈപ്പും വടിയും ഉപയോഗിച്ചും അടിച്ചതായും വീട്ടുടമസ്ഥൻ പറഞ്ഞു. അന്വേഷണ സംഘം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
കേരളം തല കുനിക്കുന്ന മറ്റൊരു ആൾക്കൂട്ട കൊലപാതകമാണ് കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടിയിലുണ്ടായത്. ഒരു കൂട്ടം ആളുകൾ ചേർന്ന് നിസഹായനായ ബീഹാർ സ്വദേശിയെ മർദ്ദിച്ച് കൊലപ്പെടുത്തി. മർദ്ദനത്തെ തുടർന്ന് അവശനായ യുവാവിനെ ആശിപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രൂരമായ മർദ്ദനമാണ് യുവാവിന് നേരെ ഉണ്ടായതെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് പറഞ്ഞു.
കൈകൾ പുറകിലേക്ക് കെട്ടി രണ്ട് മണിക്കൂറിലധികമാണ് രാജേഷിനെ നാട്ടുകാർ മർദ്ദിച്ചത്. സംഭവത്തിൽ പ്രതികളായ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൈപ്പും മാവിൻ കൊമ്പും മരത്തടികളും മർദ്ദനത്തിനായി പ്രതികൾ ഉപയോഗിച്ചു. നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലുമായി ഗുരുതര പരിക്കുകളാണ് രാജേഷിന് ഏറ്റത്.
കേസിലെ 9-ാം പ്രതി സൈനുൽ ആബിദുമായി സംഭവ സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തി. ഇയാളാണ് സിസിടിവി ക്യാമറകൾ ബന്ധിപ്പിക്കുന്ന സെർവർ മാറ്റിയത്. രാജേഷ് മഞ്ചിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments