തിരുവനന്തപുരം: മുഗൾ ഭരണത്തെ പാഠപുസ്കത്തിൽ നിന്ന് ഒഴിവാക്കുന്നത് കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്ക് പുറത്തുള്ളവരും സഹായിച്ചതിനാലാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. യുഡിഎഫ് ഭരണത്തിൽ നിന്നും മോചനം ലഭിക്കണമെന്ന് ജനങ്ങൾ പ്രാർത്ഥിച്ചിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോടികളുടെ വികസനമാണ് കേരളത്തിൽ നടന്നതെന്നും കേരളം ലോകത്തിന് മാതൃകയായി എന്നും പിണറായി വിജയൻ അവകാശപ്പെട്ടു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘എന്തിനും ഇല്ല, ഇല്ല എന്ന് പറയുന്ന സർക്കാരായിരുന്നു യുഡിഎഫിന്റേത്. ആശുപത്രിയിൽ ഡോക്ടർ ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നായിരു മറുപടി. വികസന മരവിപ്പും, അഴിമതിയും ഉണ്ടായി. ആളുകൾ തലയിൽ കൈ വച്ച് ഈ ശാപത്തിൽ നിന്ന് മോചനം നൽകണമേയെന്ന് പ്രാർത്ഥിച്ചു. എൽഡിഎഫിന് പുറത്തുള്ളവരും തിരഞ്ഞെടുപ്പിൽ സഹായിച്ചു. എൽഡിഎഫ് പ്രകടന പത്രികയിൽ 600 പ്രഖ്യാപനങ്ങളാണുണ്ടായിരുന്നത്. 2021-ൽ 580 വാഗ്ദാനങ്ങളും നടപ്പാക്കി. ദേശീയ പാതയിലൂടെ വരുന്നവരുടെ മനസ് കുളിരുകയാണ്’.
‘പ്രളയക്കെടുതി നേരിട്ട് ലോകത്തിന് മാതൃകയായി. ലോകമാകെ ആശ്ചര്യപ്പെട്ടു. കേന്ദ്ര സർക്കാർ വിദേശ സഹായം തടഞ്ഞുവെയ്‌ക്കുകയായിരുന്നു. ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടു. 80,000 കോടി രൂപയുടെ വികസനമാണ് ഏഴ് വർഷമായി കേരളത്തിൽ നടത്തിയത്. ഗാന്ധിയേയും നെഹ്റുവിനേയും അബുൾ കലാം ആസാദിനേയും മുഗൾ ഭരണത്തേയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. കേരളത്തിൽ അത് നടപ്പിലാക്കില്ല’- മുഖ്യമന്ത്രി പറഞ്ഞു.















