മുംബൈ : മുംബൈയിലെ തീയറ്ററുകളിൽ മറാത്തി സിനിമ പ്രദർശിപ്പിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ ചുമത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മറാത്തി സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.
ഒരു വർഷത്തിൽ കുറഞ്ഞത് നാലാഴ്ചയെങ്കിലും സിനിമ പ്രദർശിപ്പിക്കണമെന്ന് സർക്കാർ തീയറ്റർ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വർഷത്തിൽ ഒരിക്കൽ പോലും മറാത്തി സിനിമകൾ പ്രദർശിപ്പിച്ചില്ലെങ്കിൽ തീയറ്ററിന്റെ ലൈസൻസ് പുതുക്കാൻ വരുന്ന സമയത്ത് 10 ലക്ഷം രൂപ പിഴ ചുമത്തുമെന്നും സർക്കാർ അറിയിച്ചു. കൂടാതെ മറാത്തി സിനിമകൾക്കായി പ്രത്യേകമായി പ്രൈം ടൈമുകൾ അനുവദിക്കുമെന്നും സിംഗിൾ സ്‌ക്രീൻ തീയറ്ററുകൾക്ക് വാടക വർദ്ധിപ്പിക്കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്ത് മറാത്തി സിനിമകൾ പ്രദർശിപ്പിക്കുന്നില്ലെന്ന് പരാതിയറിയിച്ചുകൊണ്ട് നിർമ്മിതാക്കൾ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. അതിനാൽ പതിവ് പരാതികൾ കണക്കിലെടുത്താണ് സാംസ്‌കാരിക വകുപ്പ് തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.















