തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരും ഗവർണറും ചേര്‍ന്ന് ഉപരാഷ്‌ട്രപതിയെ സ്വീകരിച്ചു. തുടർന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ശേഷം വൈകിട്ടോടെ അദ്ദേഹം രാജ്ഭവനിലേക്ക് പോകും. പത്‌നി ഡോ.സുധേഷ് ധൻകറും ഉപരാഷ്‌ട്രപതിയ്‌ക്കൊപ്പമുണ്ട്. വിവിഐപി സ്യൂട്ടിലാകും ഇരുവരുടെയും താമസം. രാജ്ഭവനിൽ വൈകുന്നേരം സന്ദർശകരെ കാണും. രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന വിരുന്നിലും അദ്ദേഹം പങ്കെടുക്കും.
നാളെ രാവിലെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയ്‌ക്കും ഗവർണർക്കുമൊപ്പം പ്രഭാതഭക്ഷണത്തിന് ശേഷം 10.30-ന് നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്ന് നിയമസഭയുടെ അന്താരാഷ്‌ട്ര പുസ്‌തോകാത്സവം 2023-ന്റെ പ്രകാശനവും നിർവഹിക്കും. ഉച്ചക്കഴിഞ്ഞ് കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി സന്ദർശിച്ച് കേഡറ്റുകളുമായി സംവദിക്കും. ആദ്യമായാണ് ഒരു ഉപരാഷ്‌ട്രപതി നാവിക അക്കാദമി സന്ദർശിക്കുന്നത്.
കണ്ണൂർ സന്ദർശനത്തിനിടെ ചിത്തോർഗഡിലെ സൈനിക് സ്‌കൂളിൽ തന്നെ പഠിപ്പിച്ച അദ്ധ്യാപിക രത്‌ന നായരെ തലശേരിയിലെ വസതിയിലെത്തി ഉപരാഷ്‌ട്രപതി സന്ദർശിക്കും. തുടർന്ന് 6.20-ഓടെ ഡൽഹിയിലേക്ക് മടങ്ങും.
Comments