ഡൽഹി: 1947-ൽ ഭൂപടത്തിൽ സർ സിറിൽ റാഡ് ക്ലിഫിന്റെ പേന ഓടിയ വഴിയുടെ ഇരുവശത്തേക്കും കുടിയേറിയ ജനതക്ക് അവരുടെ പൂർവ്വിക ഭവനങ്ങളും ബന്ധുക്കളെയും സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു ഇന്ത്യ-പാക്ക് സംയുക്ത പാസ്‌പോർട്ട് ഒരിക്കൽ നിലവിലുണ്ടായിരുന്നുവെന്ന് ഇന്ന് എത്രപേർക്കറിയാം.?? ന്യൂ ഡൽഹിയിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട പാർട്ടീഷൻ മ്യൂസിയത്തിൽ, 1955 ഓഗസ്റ്റ് 13-ന് ഹൻവന്ത് സിംഗ് ഹോറ എന്നയാൾക്ക് നൽകിയ ഈ പാസ്‌പോർട്ടിന്റെ യഥാർത്ഥ പകർപ്പ് പ്രദർശിപ്പിക്കുന്നുണ്ട്. 1965-ൽ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ച ശേഷം ഇന്ത്യ-പാക് സംയുക്ത പാസ്‌പോർട്ട് ഉപേക്ഷിച്ചുവെന്നത് മറ്റൊരു കാര്യം.
ഇതുൾപ്പെടെ ചോരയും നീരും പുരണ്ട വിഭജനത്തിന്റെ ഓർമ്മകൾ ചിതറിയ നിരവധി വസ്തുക്കളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന രണ്ടാമത്തെ മ്യൂസിയം ഭാരതത്തിൽ പ്രവർത്തനമാരംഭിച്ചു. ഏഴ് വർഷം മുമ്പ് പഞ്ചാബിലെ അമൃത്‌സറിലാണ് പാർട്ടീഷൻ മ്യൂസിയം ആദ്യമായി തുറന്നത്.അതിനു ശേഷം രാജ്യത്ത് തുറക്കുന്ന രണ്ടാമത്തെ വിഭജന മ്യൂസിയമായ മ്യൂസിയം കശ്മീരി ഗേറ്റിലെ അംബേദ്കർ സർവകലാശാല കാമ്പസിനുള്ളിലെ ദാരാ ഷുക്കോ ലൈബ്രറി കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1637-ൽ ഷാജഹാൻ ചക്രവർത്തി തന്റെ മൂത്ത മകൻ ദാരാ ഷുക്കോയ്‌ക്ക് സമ്മാനമായി നിർമ്മിച്ചതാണ് ഈ സമുച്ചയം. പദ്ധതി കൈകാര്യം ചെയ്യുന്നത് ദി ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് TAACHT ആണ്.
ഉപഭൂഖണ്ഡത്തെ കേവലം രണ്ട് വ്യത്യസ്ത രാഷ്‌ട്രങ്ങളായി വിഭജിക്കുക മാത്രമല്ല വിഭജനം ചെയ്തത്, ഇന്നും അവിടുത്തെ ജനങ്ങൾക്കും മേൽ അതിന്റെ നിഴൽ വേട്ടയാടുന്നതു തുടരുന്നു. ആ ചരിത്ര സംഭവത്തിനിടയിൽ നടന്ന എല്ലാ കാര്യങ്ങളുടെയും ഓർമ്മകളിലേക്ക് സന്ദർശകരെ കൊണ്ടുപോകാൻ മ്യൂസിയം ലക്ഷ്യമിടുന്നു.
ഡൽഹിയിലെ വിഭജന മ്യൂസിയം ആറ് ഗാലറികളായി തിരിച്ചിരിക്കുന്നു. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്കും അതിനെ തുടർന്നുള്ള വിഭജനത്തിലേക്കും അതിന്റെ അനന്തരഫലങ്ങളിലേക്കും സന്ദർശകരെ മ്യൂസിയം കൊണ്ടുപോകുന്നു.
സ്വാതന്ത്ര്യമെന്നത് വിഭജനം, കുടിയേറ്റം എന്നീ വാക്കുകൾ കൂടി ചേർന്നതാണ് എന്ന് ഈ മ്യൂസിയം നമ്മെ പഠിപ്പിക്കും. അഭയം, വീട് പുനർനിർമ്മാണം, ബന്ധങ്ങളുടെ പുനർനിർമ്മാണം, പ്രതീക്ഷയും ധൈര്യവും എന്നിങ്ങനെയുള്ള പേരുകളാണ് ഓരോ ഗാലറിക്കുമുള്ളത് .
ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫുകൾ, ന്യൂസ്‌പേപ്പർ ക്ലിപ്പിംഗുകൾ, ശിൽപങ്ങൾ, ഇൻസ്റ്റാളേഷനുകൾ, അക്കാലത്തെ വ്യക്തിഗത ലേഖനങ്ങൾ, ഓഡിയോ-വിഷ്വൽ സാക്ഷ്യപത്രങ്ങൾ, സിനിമകൾ എന്നിവയാൽ സമ്പന്നമാണ് ഈ ആറ് ഗാലറികൾ.
വിഭജനത്തെ കുറിച്ചുള്ള ദുഃഖകഥ പറയുന്നതിനു പുറമേ, കെട്ടിടത്തിന്റെ ഒരു ഭാഗം മതേതരനായ മുഗൾ രാജകുമാരൻ ദാരാ ഷുക്കോയുടെ ഓർമ്മക്കായി സമർപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിൽ സിന്ധിൽ നിന്നുള്ള ആളുകൾക്കായി പ്രത്യേകം ഒരു വിഭാഗവും ഉണ്ട്.















