പായ്ക്കപ്പലിൽ ലോകം ചുറ്റാൻ മലയാളി വനിത. മലയാളിയായ ലെഫ്റ്റ്നന്റ് കമാന്റർ ദിൽന കെ ആണ് അഭിലാഷ് ടോമിയ്ക്ക് ശേഷം പായ്ക്കപ്പൽ സാഹസികതയ്ക്കൊരുങ്ങുന്നത്. നാവികസേന തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ട് വനിതകളാണ് ഉൾപ്പെട്ടിട്ടുള്ളത്. പുതുച്ചേരി സ്വദേശി ലെഫ്റ്റനന്റ് കമാന്റർ രൂപയാണ് രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കി ദിൽനയ്ക്കൊപ്പം ഗോവയിൽ തിരിച്ചെത്തിയത്. ഇരുവരെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നാവിക സേന മേധാവി അഡ്മിറൽ ആർ ഹരികുമാറും ചേർന്ന് സ്വീകരിച്ചു.
2015-ലാണ് ദിൽന നാവികസേനയുടെ ഭാഗമാകുന്നത്. ഷൂട്ടിംഗിലും ക്രിക്കറ്റിലും അസമാന്യ മികവ് പ്രകടിപ്പിച്ചാണ് പായ്ക്കപ്പൽ യാത്രയ്ക്കിറങ്ങുന്നത്. നാവികസേനയുടെ ഷൂട്ടിംഗ് ടീമിലുണ്ടായിരുന്നു ദിൽന. ഇതിനിടെയിലാണ് പായ്ക്കപ്പലിൽ ലോകം ചുറ്റാൻ നാവികസേനയുടെ അവസരം വന്നുചേർന്നത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ദൗത്യത്തിലേക്ക് തന്നെ നയിക്കുന്നതെന്നാണ് ദിൽന പറയുന്നത്.
ചെറുപ്പം മുതലേ ദിൽനയ്ക്ക് ക്രിക്കറ്റിൽ താത്പര്യമുണ്ടായിരുന്നു. വീട്ടിനടുത്ത് ആൺകുട്ടികൾ കളിക്കുമ്പോൾ അവർക്കൊപ്പം കളിക്കുമായിരുന്നു എന്ന് ദിൽന പറയുന്നു. പിന്നീട് മലബാർ ക്രിസ്ത്യൻ കോളേജിൽ പരിശീലനം സ്ഥിരമാക്കി. തുടർന്ന് കേരള അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പഠനകാലത്ത് എൻസിസിയിൽ അംഗമായിരുന്നതിനാൽ ഷൂട്ടിംഗിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അവസരം ലഭിച്ചു. ഇതിനിടെയിൽ ക്രിക്കറ്റ് മത്സരങ്ങളോട് പതിയെ വിട പറഞ്ഞു.
അഞ്ച് തവണ ശ്രമം നടത്തിയതിന് ശേഷമാണ് നാവികസേനയിൽ ചേരാനായതെന്ന് ദിൽന പറയുന്നു. കരസേനയിലായിരുന്നു ശ്രമിച്ചത്. എന്നാൽ ഒഴിവ് ഇല്ലാത്തതിനാൽ കിട്ടാതെ പോയി. ആറാം തവണയാണ് നാവികസേനയിലേക്ക് ശ്രമിച്ചത്. ആ ശ്രമം വിജയം കണ്ടു. നാവികസേനയിൽ എത്തിയത് കൊണ്ടാണ് ലോകം ചുറ്റാനുള്ള സുവർണാവസരം ലഭിച്ചതെന്നും അതിയായ സന്തോഷമുണ്ടെന്നും ദിൽന പറഞ്ഞു.
Comments