തിരുവനന്തപുരം: വെള്ളയാണി കോളേജ് ഗേൾസ് ഹോസ്റ്റലിലെ അതിക്രമത്തിൽ പ്രതി പിടിയിൽ. കോളേജിലെ അവസാന വർഷ അഗ്രിക്കൾച്ചർ വിദ്യാർത്ഥി ആന്ധ്രാ സ്വദേശിനി ലോഹിതയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലോഹിത സഹപാഠിയായ ദീപികയെ സ്റ്റീൽ പാത്രം ചൂടാക്കി പൊള്ളലേൽപ്പിക്കുകയും മൊബൈൽ ചാർജർ ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. ദീപികയുടെ അമ്മയെ അസഭ്യം പറഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഇൻഡക്ഷൻ സ്റ്റവ്വിൽ ഉപയോഗിക്കുന്ന സ്റ്റീൽ പാത്രം ചൂടാക്കിയാണ് പൊള്ളിച്ചത്. മൊബൈൽ ചാർജർ ഉപയോഗിച്ച് തലക്കടിച്ചുമാണ് പരിക്കേൽപ്പിച്ചത്. ലോഹിതക്കെതിരെ മാരകായുധം കൊണ്ട് ആക്രമിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.
അവസാന വർഷ അഗ്രികൾച്ചർ വിദ്യാർത്ഥികൾക്കിടയിലാണ് ദാരുണമായ സംഭവമുണ്ടായത്. ആന്ധ്രസ്വദേശിനിയായ പെൺകുട്ടിയാണ് പൊള്ളലേൽപ്പിച്ചത്. ദീപികയെ ആക്രമിക്കാൻ ലോഹിതയ്‌ക്ക് മറ്റൊരു പെൺകുട്ടിയുടെ സഹായം ലഭിച്ചതായാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് 18-ാം തീയതി വ്യാഴാഴ്‌ച്ചയാണ്. പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
തുടർന്ന് കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കൾ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ നാലംഗ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു.
Comments