ഇടുക്കി: അടിമാലിയിൽ വൈദികനായി ചമഞ്ഞ് ഹോട്ടൽ വ്യവസായിയിൽ നിന്ന് 34 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ. തൊടുപുഴ സ്വദേശിയായ അനിൽ വി.കൈമൾ (38) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളെ സഹായിച്ച കപ്യാർക്കും പാചകക്കാരനുമായി വേഷമിട്ട പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ വ്യവസായി ബോസിനാണ് പണം നഷ്ടമായത്.
ചിത്തിരപുരം സ്വദേശി ഫാ. പോൾ എന്ന വ്യാജപ്പേരിലാണ് അനിൽ ഫോണിലൂടെ പരിചയപ്പെടുത്തിയത്. വൈദികനെപ്പോലെ സംസാരിച്ച് വ്യവസായിയുടെ വിശ്വാസം പിടിച്ചുപറ്റി. മൂന്നാറിൽ ഭൂമി കുറഞ്ഞ വിലയിൽ വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19-ന് ചിത്തിരപുരത്ത് എത്തണമെന്നുമാണ് പ്രതി നിർദ്ദേശിച്ചത്. ചിത്തിരപുരത്ത് എത്തിയ ബോസ് അനിലിനെ ഫോണിൽ വിളിച്ചപ്പോൾ തന്റെ സഹായിയായ കപ്യാർ സ്ഥലത്തെത്തുമെന്ന് പറഞ്ഞു. തുടർന്ന് ബാഗ് തുറന്ന് പണം കാണിക്കുന്നതിനിടെ ബോസിനെ തള്ളിയിട്ട് കപ്യാരുടെ വേഷത്തിലെത്തിയ സഹായി പണവുമായി കടന്നുകളയുകയായിരുന്നു.
തുടർന്നാണ് ബോസ് പോലീസിൽ പരാതി നൽകിയത്.
ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് മൈസൂരുവിന് സമീപത്ത് നിന്ന് അനിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യിൽ നിന്ന് ആറര ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തുടർ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments