ഇടുക്കി: തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പൻ പുളിമരത്തോട്ടത്തിൽ നിന്ന് തിരിച്ചിറങ്ങി. നിലവിൽ ജനവാസ മേഖലയ്‌ക്കു സമീപം തെങ്ങിൻ തോട്ടത്തിലാണ് ആനയുള്ളത്. ഇന്നത്തെ സംഭവത്തെ തുടർന്ന് ആനയെ മയക്കുവെടിവെക്കാൻ തമിഴ്‌നാട് വനം വകുപ്പ് തീരുമാനിച്ചെങ്കിലും നാളെത്തേയ്‌ക്ക് മാറ്റിവെച്ചു. പുളിമരത്തോട്ടത്തിൽവച്ച് മയക്കുവെടിവച്ച് ആരിക്കൊമ്പനെ പിടികൂടാനായിരുന്നു തമിഴ്‌നാട് വനംവകുപ്പ് ആദ്യം തീരുമാനിച്ചത്.
അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനായി പ്രദേശത്ത് രണ്ടു യുവാക്കൾ ചേർന്ന് ഡ്രോൺ പറത്തുകയും തുടർന്ന് ആന പുളിമരത്തോട്ടത്തിൽനിന്ന് പുറത്തിറങ്ങുകയായിരുന്നു. സംഭവത്തിൽ യൂട്യൂബ് ചാനൽ നടത്തുന്ന ഒരാളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. പുളിമരത്തോട്ടത്തിലേയ്‌ക്ക് ഡ്രോൺ പറത്തിയതിനെ തുടർന്നാണ് ആന പുളിമരത്തോട്ടത്തിന് പുറത്തിറങ്ങിയത്. അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ആനയെ മേഘമല കടുവാസങ്കേതത്തിനുള്ളിൽ വിടാനാണ് ഉത്തരവ്.
ദൗത്യത്തിനായി ആനമലയിൽനിന്നു മൂന്നു കുങ്കിയാനകളെ എത്തിക്കും. കമ്പം മേഖലയിൽ അതീവജാഗ്രത നിർദേശമുണ്ട്. കമ്പം ടൗണിൽ ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 20 പേർക്കെതിരെ പോലീസ് കേസെടുത്തു. തുടർന്ന് ജനം പുറത്തിറങ്ങരുതെന്നു നിർദേശം നൽകി. കമ്പംമേട്ട് റൂട്ടിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം അരിക്കൊമ്പൻ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികളും വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ചും ആകാശത്തേയ്‌ക്കു വെടിവച്ചു ആനയെ അകറ്റാനാണ് ശ്രമം.
Comments