പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വാർത്തകളാണ് എങ്ങും നിറയുന്നത്. ‘ജനാധിപത്യത്തിന്റെ ക്ഷേത്രം’ എന്നാണ് പുതിയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. 1200 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായിട്ടുള്ള നല്ല ഒന്നാംതരം സാധനസാമഗ്രികളാണ്. അതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.
പാർലമെന്റിലേക്കുള്ള പരവതാനികൾ എത്തിച്ചിരിക്കുന്നത് ഉത്തർപ്രദേശിലെ മിർസാപുരിൽ നിന്നാണ്. രാജ്യത്തെ തന്നെ ഏറെ പേരുകേട്ട, നമ്പർ വൺ പരവതാനികളാണ് മിർസാപുരിലേത്. നാഗ്പൂരിൽ നിന്നുള്ള തേക്കുതടിയാണ് പാർലമെന്റിലെ ഫർണിച്ചർ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത്. പാർലമെന്റിലേക്ക് ആവശ്യമായ എല്ലാ ഫർണിച്ചറുകളും മുംബൈയിൽ നിന്നാണ് നിർമ്മിച്ചിട്ടുള്ളത്.
പാർലമെന്റ് നിർമ്മാണത്തിന് ആവശ്യമായ കൊത്തിയെടുത്ത കല്ലുകൾ രാജസ്ഥാനിൽ നിന്നുമാണ് എത്തിച്ചത്. പാർലമെന്റിന്റെ തറയിൽ വിരിച്ച മുള ടൈലുകൾ ത്രിപുരയിൽ നിന്നും എത്തിച്ചിട്ടുള്ളതാണ്. ഏറെ പേരുകേട്ട സാൻഡ് സ്റ്റോണുകൾ രാജസ്ഥാനിലെ സർമഥുരയിൽ നിന്നാണ് എത്തിച്ചിട്ടുള്ളത്. ന്യൂഡൽഹിയിലെ ചെങ്കോട്ട നിർമ്മിച്ചത് സർമഥുരയിലെ കല്ലുകൾ കൊണ്ടായിരുന്നു.
പാർലമെന്റിലേക്കുള്ള വെള്ള മാർബിൾ അംബാജിയിൽ നിന്നാണ് കൊണ്ടുവന്നത്. സീലിങ്ങിന് ഉപയോഗിച്ച സ്റ്റീൽ ദാമൻ ദിയുവിൽ നിന്നുമാണ് എത്തിച്ചത്. ജാളികൾ രാജസ്ഥാനിലെ രാജ്‌നഗറിൽ നിന്നും ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും എത്തിച്ചു. അജ്‌മേറിലെ ലഖയിൽ നിന്നുമാണ് റെഡ് ഗ്രാനൈറ്റ് എത്തിച്ചിട്ടുള്ളത്. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും ഗ്രീൻ സ്റ്റോണും എത്തിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്.















