അഹമ്മദാബാദ്: ഐപിഎല്ലിൽ വിരമിക്കൽ പ്രഖ്യാപിച്ച് അമ്പാട്ടി റായുഡു. ട്വിറ്ററിലൂടെയാണ് റായുഡു വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്ററാണ് താരം. ഫൈനൽ ദിനത്തിൽ അപ്രതീക്ഷിതമായാണ് റായിഡുവിന്റെ വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. ഐപിഎൽ കരിയറിൽ മുംബൈ ഇന്ത്യൻസിലാണ് റായിഡു തുടക്കമിട്ടത്. 2010-ൽ ആയിരുന്നു റായിഡുവിന്റെ ഐപിഎൽ അരങ്ങേറ്റം. ശേഷം 2018-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ താരമായി എത്തുകയായിരുന്നു റായ്ഡു.
മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ രണ്ട് ഇതിഹാസ ടീമുകൾ. 204 മത്സരങ്ങൾ, 14 സീസണുകൾ, 11 പ്ലേ ഓഫുകൾ, എട്ട് ഫൈനലുകൾ, അഞ്ച് കിരീടങ്ങൾ, ആറാം കിരീടം ഇന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു വലിയ യാത്രയായിരുന്നു. ഐപിഎൽ കരിയറിന് ഇന്ന് രാത്രിയിലെ മത്സരത്തോടെ വിരാമമിടാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാവർക്കും നന്ദി, വിരമിക്കൽ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല എന്നുമായിരുന്നു ട്വിറ്ററിലൂടെ അമ്പാട്ടി റായുഡു കുറിച്ചത്.
ഐപിഎൽ കരിയറിൽ 200-ലേറെ മത്സരങ്ങൾ കളിച്ച താരങ്ങളിലൊരാളാണ് റായുഡു. ആകെ 203 മത്സരങ്ങളിൽനിന്നായി ഒരു സെഞ്ചുറിയും 22 അർധസെഞ്ചുറികളും റായുഡു നേടി. ഐപിഎല്ലിൽ ആകെ 4329 റൺസും റായുഡു അടിച്ചുകൂട്ടി.
Comments