തിരുവനന്തപുരം: ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞതിൽ പ്രകോപിതനായ തടവുകാരൻ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെയാണ് പ്രതി കയ്യേറ്റം ചെയ്തത്. സംഭവത്തിൽ തടവുകാരനായ വയനാട് സ്വദേശി ഫൈജാസിനെതിരെ പൂജപ്പുര പോലീസ് കേസെടുത്തു. ജയിൽ അധികൃതരുടെ പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്‌ക്ക് 2.30-ന് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മട്ടൻ കറി കുറഞ്ഞു പോയെന്ന് പറഞ്ഞ് ഫൈജാസ് ബഹളം വെച്ചു. പിന്നാലെ ചുമതലക്കാരായ ഉദ്യോഗസ്ഥരുമായും ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. വിവരം അറിഞ്ഞ് ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി. ഇതിൽ പ്രകോപിതനായ ഫൈജാസ് ഭക്ഷണവും പാത്രവുമുൾപ്പെടെ വേസ്റ്റ് ബക്കറ്റിലേയ്‌ക്ക് വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ പ്രതി അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Comments