ആലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് സർക്കാർ മരുന്ന് സംഭരണശാലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മരുന്ന് സംഭരണശാല സുരക്ഷിതമാണെന്ന് അഗ്നിരക്ഷാ സേന വിധിയെഴുതിയത് തീപിടിത്തമുണ്ടായ ബ്ലീച്ചിംഗ് പൗഡർ ഗോഡൗണിന്റെ സുരക്ഷ പരിശോധിക്കാതെ. തീപിടിത്തമുണ്ടാകുന്നതിന്റെ രണ്ട് ദിവസം മുൻപ് നടത്തിയ പരിശോധനയിൽ മരുന്ന് സൂക്ഷിക്കുന്ന പ്രധാന കെട്ടിടത്തിന്റെ സുരക്ഷ മാത്രമായിരുന്നു വിലയിരുത്തിയത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സർക്കാർ മരുന്ന് സംഭരണശാലകളിലെ തീപിടിത്തത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും അഗ്നിരക്ഷാ സേന പരിശോധന നടത്തിയത്. ഈ മാസം 24-നായിരുന്നു പരിശോധന നടത്തിയത്. തിരുവനന്തപുരത്തും കൊല്ലത്തും തീപിടിത്തമുണ്ടാകാൻ കാരണം ബ്ലീച്ചിംഗ് പൗഡർ ആണെന്ന നിഗമനത്തിൽ എത്തിനിൽക്കെയാണ് വണ്ടാനത്ത് ബ്ലീച്ചിംഗ് പൗഡർ സൂക്ഷിക്കുന്ന ഗോഡൗണിന്റെ സുരക്ഷാ പരിശോധന നടത്താതിരുന്നത്.
പ്രധാന കെട്ടിടത്തിന് സമീപമാണ് ബ്ലീച്ചിംഗ് പൗഡർ സൂക്ഷിക്കുന്ന രണ്ട് മുറിക്കെട്ടിടം. പ്രധാന കെട്ടിടത്തിൽ മാത്രം പരിശോധന നടത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഇവിടെ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ ബ്ലീച്ചിംഗ് പൗഡർ സൂക്ഷിക്കുന്ന ഗോഡൗണിൽ നിലനിന്നിരുന്ന സുരക്ഷാ പ്രശ്നങ്ങൾ അഗ്നിരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുന്നത് തീപിടിത്തമുണ്ടായതിന് ശേഷമായിരുന്നു എന്നതാണ് വാസ്തവം.
100 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് ഫയർ ലൈസൻസ് ആവശ്യമുള്ളതെന്നും ഇക്കാരണത്താലാണ് ചെറിയ കെട്ടിടത്തിൽ പരിശോധന നടത്താഞ്ഞത് എന്നുമായിരുന്നു അഗ്നിരക്ഷാ സേന നൽകിയ വിശദീകരണം. ഫയർ ലൈസൻസ് ആവശ്യമില്ലെങ്കിലും 300 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങളിൽ അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽൃ തീപിടിത്തമുണ്ടായ കെട്ടിടം ഈ പരിധിയിലും ഉൾപ്പെടില്ലെന്നാണ് വിശദീകരണം.
Comments