ന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടസമുച്ചയം നിർമ്മിച്ചതിനെ പ്രശംസിച്ച് എൻസിപി നേതാവും മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാർ. ജനസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെ എണ്ണം വർദ്ധിക്കേണ്ടതുണ്ടെന്നും അതിനാൽ പുതിയ പാർലമെന്റ് സമുച്ചയം അനിവാര്യമായിരുന്നുവെന്നും അജിത് പവാർ പറഞ്ഞു. മുംബൈയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യൻ ജനസംഖ്യ 136 കോടി പിന്നിട്ടതായാണ് പറയപ്പെടുന്നത്. അപ്പോൾ അതിനനുസരിച്ച് ജനപ്രതിനിധികളുടെ എണ്ണവും വർദ്ധിക്കേണ്ടതുണ്ട്. അതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ പാർലമെന്റ് സമുച്ചയം അനിവാര്യമായിരുന്നു എന്നാണ് തന്റെ അഭിപ്രായം. കൊവിഡ് കാലഘട്ടത്തിൽ റെക്കോർഡ് വേഗത്തിലാണ് കെട്ടിടം പണികഴിപ്പിച്ചത്. ജനഹിതത്തിനനുസരിച്ച് പ്രവർത്തിക്കാൻ പുതിയ പാർലമെന്റ് സമുച്ചയം എല്ലാവരും പ്രയോജനപ്പെടുത്തണം”. അജിത് പവാർ പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിനെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിർത്താനുള്ള കോൺഗ്രസ് ശ്രമങ്ങൾ ആദ്യമേ തന്നെ തകർന്നിരുന്നു. പ്രതിപക്ഷ നിരയിലുണ്ടായിരുന്ന വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, ജെഡിഎസ് കക്ഷികൾ പാർലമെന്റ് മന്ദിരം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുപിഎയിലെ രണ്ടാമത്തെ കക്ഷിയായ എൻസിപിയുടെ നേതാവ് അജിത് പവാർ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുന്നത്.
Comments