ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലെ ഭരണഘടനാ ഹാളിലെ സവിശേഷമായ ഫൂക്കോ പെൻഡുലം എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ ലിയോൺ ഫൂക്കോ നിർമ്മിച്ച സവിശേഷമായ ശാസ്ത്ര ഉപകരണമാണ് ഫൂക്കോ പെൻഡുലം. കൊൽക്കത്തയിലെ നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയമാണ് ഫൂക്കോ പെൻഡുലം നിർമ്മിച്ചത്.
22 മീറ്റർ ഉയരവും 36 കിലോഗ്രാം ഭാരവുമുള്ള പെൻഡുലമാണ് ഭരണഘടനാ ഹാളിൽ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയുടെ ഭ്രമണത്തിന്റെ തത്വങ്ങളെ കൃത്യമായി പ്രതിനിധീകരിക്കുന്ന ഉപകരണമാണ് ഫൂക്കോ പെൻഡുലം. ഒരു ഭ്രമണം പൂർത്തിയാക്കാൻ പെൻഡുലത്തിന് 49 മണിക്കൂറും 59 മിനിറ്റും 18 സെക്കൻഡുമാണ് എടുക്കുന്നത്. ഫൂക്കോ പെൻഡുലത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ചവയാണെന്ന് പെൻഡുലത്തിന്റെ നിർമ്മാണ ചുമതല വഹിച്ചിരുന്ന തപസ് മൊഹരാന പറഞ്ഞു.
1851-ൽ ലിയോൺ ഫൂക്കോ 28 കിലോ ഇരുമ്പ് പന്തും 67 മീറ്റർ സ്റ്റീൽ കമ്പിയും ഉൾപ്പെടുത്തിയാണ് ആദ്യത്തെ പെൻഡുലം നിർമ്മിച്ചത്. വടക്കൻ അർദ്ധഗോളത്തിൽ എപ്പോഴും ഘടികാര ദിശയിലാണ് ഫൂക്കോ പെൻഡുലം കറങ്ങുന്നത്. പെൻഡുലത്തിന്റെ സ്ഥാനം ഭൂമധ്യരേഖയോട് അടുക്കുമ്പോൾ വേഗത കുറയുന്നു. ഘടികാര ദിശയിൽ ഒരു മണിക്കൂറിൽ 11 ഡിഗ്രിയിൽ കൂടുതലോ അല്ലെങ്കിൽ ഒരു പൂർണ ഭ്രമണത്തിന് ഏകദേശം 32 മണിക്കൂർ സമയമെടുക്കും.
Comments