തിരുവനന്തപുരം: ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ വിയോഗം ആധ്യാത്മിക കേരളത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ 350-ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയായ അദ്ദേഹം കേരളത്തിലെ ആദ്ധ്യാത്മിക നവോത്ഥാന രംഗത്ത് വലിയ പരിവർത്തനം സൃഷ്ടിച്ച മഹത് വ്യക്തിത്വമായിരുന്നു. വർഷങ്ങളോളം തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷനായിരുന്ന അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് സംസ്‌കൃതം, തന്ത്രം, വേദങ്ങൾ എന്നിവയിൽ അഗാധമായ പ്രാവീണ്യമുള്ളയാളായിരുന്നു.
കാഞ്ചി കാമകോടി പീഠത്തിൽ നിന്ന് സ്‌കോളർഷിപ്പ് ലഭിച്ച ആദ്യ വിദ്യാർത്ഥിയുമാണ് അദ്ദേഹം. ജാതിയും ജാതിവിവേചനങ്ങളും കത്തി നിന്നകാലത്ത് അബ്രാഹ്മണ ജനസമൂഹത്തെ ശ്രീകോവിലുകൾക്ക് അകത്തേക്ക്, ദൈവസന്നിധിയിലേക്ക് ആദരപൂർവം ആനയിച്ച് കയറ്റിയിരുത്തിയ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് തന്റെ ജ്ഞാനം ജാതിഭേദമെന്യേ പകർന്നു നൽകാൻ ഒരു പിശുക്കും കാട്ടിയില്ല.
താന്ത്രിക, ക്ഷേത്രാരാധനാ കർമ്മങ്ങൾ ബ്രാഹ്മണരിൽ മാത്രം നിക്ഷിപ്തമായ കാലത്ത് ആ സമ്പ്രദായത്തെ ചോദ്യം ചെയ്ത പി.മാധവന്റെ പ്രിയ ശിഷ്യനാണ് തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ. യഥാസ്ഥിതികരുടെ ശക്തമായ എതിർപ്പും ബഹിഷ്‌കരണങ്ങളും അവഗണിച്ച് തന്റെ ദൗത്യത്തിൽ ഉറച്ചു നിന്നു അദ്ദേഹം.
അഴകത്തിന്റെ ആത്മാർത്ഥമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബ്രാഹ്മണരിൽ മാത്രം ഒതുങ്ങി നിന്ന പൂജാ, താന്ത്രിക സമ്പ്രദായങ്ങൾ പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട പൂജാരിമാരിലേക്ക് എത്തിയത്. തന്ത്രവിധികൾ അബ്രാഹ്മണരെ പഠിപ്പിക്കാൻ വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രത്യേക ശിബിരങ്ങളിൽ ആചാര്യനാകാൻ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്.1988-ൽ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകൽപ്പന ചെയ്തതും കൊടുങ്ങല്ലൂരിൽ ആദ്യ ബ്രഹ്മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകൾ നിർവഹിച്ചതും അഴകത്തായിരുന്നു.
Comments