ക്വാലാലംമ്പൂർ: ചോക്ലേറ്റ് ബിസ്‌ക്കറ്റിൽ കഞ്ചാവ് ചേർത്ത് കഴിച്ചതിനെ തുടർന്ന് പതിനൊന്ന് വയസ്സുകാരി ഗുരുതരാവസ്ഥയിൽ. വേറിട്ട സംഭവം മലേഷ്യയിലാണ് നടന്നത്. പതിനൊന്ന് വയസ്സുകാരിയിക്ക് അച്ഛൻ തന്നെയാണ് കഞ്ചാവ് ബിസ്ക്കറ്റ് നൽകിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്ന്കാരിക്ക് തലകറക്കം, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ അസിസ്റ്റന്റാണ് സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചത്.
തുടർന്ന് പോലീസെത്തി കൂടുതൽ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 38 -കാരനായ പിതാവാണ് കഞ്ചാവ് കലർത്തി ചോക്ലേറ്റ് ബിസ്ക്കറ്റ് ഉണ്ടാക്കി കുട്ടിക്ക് നൽകിയത്. ബിസ്ക്കറ്റ് കഴിച്ചതോടെ അവശനിലയിലായ കുട്ടിയെ ഇയാൾ തന്നെയാണ് വീടിനടുത്തുള്ള പ്രാദേശിക ആശുപത്രിയിൽ എത്തിച്ചതും.
ശരീരത്തിലെ കഞ്ചാവിന്റെ അംശം കണ്ടെത്തുന്നതിനായി കുട്ടിയുടെ മൂത്രസാമ്പിൾ ഇതുവരെയും പരിശോധിക്കാൻ ആയിട്ടില്ലെങ്കിലും അച്ഛന്റെ മൂത്ര സാമ്പിളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടിയിൽ കാണപ്പെടുന്ന സൈക്കോ ആക്റ്റീവ് ഘടകമായ ടെട്രാഹൈഡ്രോകന്നാബിനോൾ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ കേസ് എടുത്ത പോലീസ് ജൂൺ മൂന്നുവരെ ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments