തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് വീണ്ടും വിദ്യാലയങ്ങൾ തുറന്നു. രാവിലെ 10 മണിക്ക് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസിൽ നിർവഹിച്ചു. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും പങ്കെടുത്തു.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് എല്ലാ സ്‌കൂളുകളിലും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി തത്സമയം പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ വീഡിയോ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി റിലീസ് ചെയ്തു. ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുട്ടികളാണ് ഈ വർഷം എത്തുന്നത്.
സംസ്ഥാനത്തെ സ്‌കൂൾതല പ്രവേശനോത്സവങ്ങൾ മറ്റുമന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്നു. ഇത്തവണ സംസ്ഥാനത്താകെ 6849 എൽ പി സ്‌കൂളുകളും 3009 യു പി സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയർ സെക്കന്ററി സ്‌കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളുമാണ് ഉള്ളത്. സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺ എയിഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452 ആകും. ഇത്രയും സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.
Comments