ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ ലോക് മാതൃകയിൽ സൽക്കൻപൂരിൽ ബൃഹദ് ക്ഷേത്രം വരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കഴിഞ്ഞ ദിവസം ഇതിനായി ഭൂമി പൂജ നടത്തി. വീടുകളിൽ നിന്ന് ഓരോ ഇഷ്ടിക വീതം കൊണ്ടുവന്ന് ഈ ദേവീലോകത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും കൊണ്ടുവന്ന ഇഷ്ടികകൾ കൊണ്ടാണ് ദേവീ ലോക് നിർമ്മിക്കുന്നത്. ഇതിനുപുറമെ 52 ശക്തിപീഠങ്ങളിൽ നിന്നുള്ള മണ്ണ് സൽക്കൻപൂരിൽ എത്തിക്കും. മധ്യപ്രദേശ് സർക്കാരും 200 കോടി രൂപ ഇതിനായി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് .
നവദുർഗ ഇടനാഴിയും ഈ ക്ഷേത്രത്തിൽ നിർമ്മിക്കും, അതിൽ മാ ദുർഗ്ഗയുടെ 9 രൂപങ്ങൾ പ്രദർശിപ്പിക്കും. ഇതുകൂടാതെ ചെറിയ 64 യോഗിനി ക്ഷേത്രങ്ങളും നിർമിക്കും. ഉജ്ജയിനിലെ മഹാകാൽ ലോകത്തിന്റെ മാതൃകയിൽ, സൽക്കൻപൂരിലെ മഹത്തായ ഈ ക്ഷേത്രത്തിലും ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കും. ക്ഷേത്രത്തിലേക്കുള്ള നടപ്പാത മെച്ചപ്പെടുത്തുന്നതിനൊപ്പം റോപ്പ് വേയും നിർമിക്കും.
സെഹോറിലെ വിന്ധ്യാചൽ പർവതത്തിൽ സ്ഥിതി ചെയ്യുന്ന വിന്ധ്യവാസിനി ബീജാസൻ മാതയുടെ സൽക്കൻപൂർ ക്ഷേത്രം ഉടൻ തന്നെ ഇന്ത്യയിലുടനീളമുള്ള പ്രശസ്തമായ മാതൃക്ഷേത്രമായി മാറുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
Comments