വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം നൽകുന്നത്. വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2019-ലാണ് വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്. എന്നാൽ അന്വേഷണം ആരംഭിച്ച് നാല് വർഷം കഴിഞ്ഞും വിജിലൻസ് കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു.
വായ്പ തട്ടിപ്പിനിരയായതിൽ മനം നൊന്ത് രാജേന്ദ്രൻ ജീവനൊടുക്കിയതിന് പിന്നാലെയുണ്ടായ പ്രതിഷേധമാണ് വിജിലൻസ് നടപടികൾ വേഗത്തിലാക്കാൻ കാരണമായത്. കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ബാങ്ക് ഭരണ സമിതി പ്രസിഡന്റുമായ കെ കെ എബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സംഭവത്തിന് പിന്നാലെ കെ കെ എബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവരെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോൾ കേസിൽ റിമാൻഡിൽ തുടരുകയാണ്. എന്നാൽ വായ്പാ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് വിവരം. കർഷകന്റെ ആത്മഹത്യയിൽ റിമാൻഡിലായതോടെ കെ കെ എബ്രാഹാമിനെതിരെ കെപിസിസി നടപടി സ്വീകരിച്ചേക്കും. രാജേന്ദ്രന്റെ ആത്മഹത്യയ്‌ക്ക് കാരണം പുൽപ്പള്ളി ബാങ്കിലെ വായ്പ തട്ടിപ്പാണെന്നും വിജിലൻസ് അന്വേഷണത്തിൽ കെ.കെ എബ്രഹാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
Comments