അമ്മയാകാനുള്ള തയ്യാറെടുപ്പ് മുതൽ കുഞ്ഞ് ജനിക്കുന്നത് വരെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. കുഞ്ഞിന്റെ പിറവിയ്‌ക്ക് പിന്നാലെ അവനോ അവളോ വളരുന്ന കാലഘട്ടത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളാണ്. കുഞ്ഞ് കമഴ്ന്ന് വീഴുന്നതും, ഇഴയുന്നതും, നിൽക്കുന്നതും നടക്കുന്നതുമെല്ലാം വളരെ കൗതുകത്തോടെയാകും നോക്കി കാണുക. വളരെയേറെ മാസങ്ങളുടെ കാത്തിരിപ്പിലൂടെയാണ് ഈ ഓരോ ഘട്ടത്തിലൂടെയും ഓരോ കുഞ്ഞും വളരുക. എന്നാൽ പതിവിലും വിപരീതമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്.
കുഞ്ഞ് ജനിച്ച് മൂന്നാം ദിനം കമഴ്ന്ന് വീഴുകയും ഒന്നര മാസം പ്രായമുള്ളപ്പോൾ കുഞ്ഞ് സംസാരിച്ച് തുടങ്ങിയെന്നുമുള്ള വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. ഏറെ ഞെട്ടലോടെയാണ് കുഞ്ഞിന്റെ അമ്മ ആ വാർത്ത പുറംലോകത്തെ അറിയിക്കുന്നത്. യുഎസിലെ പെൻസിൽവാനിയ സ്വദേശിനിയാണ് 34-കാരിയായ സാമന്ത മിച്ചൽ. ഇവരുടെ പെൺകുഞ്ഞാണ് ജനിച്ച് മൂന്നാം നാൾ കമഴ്ന്ന് വീണ് ഇഴഞ്ഞത്. മകൾ നൈല ഡെയ്‌സ് സബാരിയുടെ വീഡിയോയും സാമന്ത തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ആദ്യമായാണ് താൻ ഇത്തരത്തിലൊരു കുഞ്ഞ് ഇഴയുന്നത് കാണുന്നത്. അവൾ തലയുയർത്തി ഞരങ്ങുന്ന രീതി ആകെ ഞെട്ടിച്ചുകളഞ്ഞു. സംഭവസമയം മുറിയിൽ അമ്മ മാത്രമാണുണ്ടായിരുന്നത്. ആ സമയം ഫോണെടുത്ത് റെക്കോർഡ് ചെയ്തത് കൊണ്ട് മാത്രമാണ് വിശ്വസിക്കാൻ കഴിയുന്നത്. അല്ലെങ്കിൽ ഒരുപക്ഷേ ആരും അറിയാതെ പോകുമായിരുന്നു. വീഡിയോ കണ്ടതിന് ശേഷമാണ് ഭർത്താവ് പോലും വിശ്വസിച്ചത്- സാമന്ത പറയുന്നു. സാധാരണയായി ഒമ്പത് മാസം പ്രായമാകുമ്പോഴാണ് കുഞ്ഞുങ്ങൾ ഇഴഞ്ഞ് തുടങ്ങുക.
സാമന്ത വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായിയെത്തുന്നത്. ഇനി നടന്നാകുമോ ഇവൾ വീട്ടിലേക്ക് മടങ്ങുക, ഒമ്പത് മാസവും അവൾ വയറിനുള്ളിൽ പവർ ലിഫ്റ്റ് ചെയ്യുകയായിരുന്നോ എന്ന് തുടങ്ങി വളരെ രസകരമായ കമന്റുകളാണ് വരുന്നത്.
Comments