പനാജി: ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ശനിയാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന സർവീസ് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തുടങ്ങുക. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്ത് സേവനം നടത്താൻ പോകുന്ന 19-ാമത് വന്ദേഭാരത് ട്രെയിനാകുമിത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ നിന്ന് ഗോവയിലെ മഡ്ഗാവ് സ്‌റ്റേഷനിലേക്ക് സർവീസ് നടത്തുന്ന ഈ വന്ദേഭാരത് ട്രെയിൻ മേഖലയിലെ ജനങ്ങൾക്ക് മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതാണ്. മുംബൈ – ഗോവ റൂട്ടിൽ വന്ദേഭാരത് സർവീസ് ആരംഭിക്കുമ്പോൾ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്കും ഇത് വലിയ മുതൽക്കൂട്ടാകും. വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ യാത്രാസമയം ഒരു മണിക്കൂർ ലാഭിച്ച് ഏഴര മണിക്കൂറായി കുറയും.
രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് 2019 ഫെബ്രുവരി 15-നായിരുന്നു ആരംഭിച്ചത്. ന്യൂഡൽഹി കാൺപൂർ – അലഹബാദ് – വാരാണസി റൂട്ടിലായിരുന്നു ആദ്യ സർവീസ്. പരമാവധി 160 കിലോ മീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രീതിയിലാണ് ഓരോ വന്ദേഭാരത് ട്രെയിനുകളുടെയും നിർമാണം. 2022-23ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപന വേളയിൽ ധനമന്ത്രി നിർമലാ സീതാരാമൻ ഇത് സംബന്ധിച്ച നിർണായ പ്രഖ്യാപനം നടത്തിയിരുന്നു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 400 പുതുതലമുറ വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.















