കണ്ണൂർ : കണ്ണൂരിൽ എക്സിക്യൂട്ടിവ് എക്സ്പ്രസിന് തീവെച്ചത് കസ്റ്റഡിയിലുള്ള പ്രതി തന്നെയെന്ന് സ്ഥിരീകരണം. വിശദമായ അന്വേഷണം വേണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആവശ്യപ്പെടുമ്പോഴും പോലീസ് കേസ് ഗൗരവത്തോടെ പരിഗണിക്കുന്നില്ല. മാനസിക പ്രയാസവും നിരാശയുമാണ് പ്രതിയെ കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ വാദം.
കണ്ണൂരിൽ എക്സിക്യൂട്ടിവ് എക്സ്പ്രസിന് തീവെച്ചത് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പുഷൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത. പശ്ചിമബംഗാൾ സ്വദേശിയായ ഇയാൾ മൂന്ന് ദിവസം മുമ്പാണ് തലശ്ശേരിയിൽ നിന്നും കാൽനടയായി കണ്ണൂരിലേക്ക് എത്തിയത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ മാനസിക പ്രയാസവും നിരാശയുമാണ് പ്രതിയെ കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. തീപ്പെട്ടി ഉപയോഗിച്ചാണ് തീകൊളുത്തിയത്. ഒരാൾ മാത്രമാണോ കൃത്യത്തിന് പിന്നിലെന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണെന്നും ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു.
കണ്ണൂരിലെ തീവണ്ടി തീവെപ്പിൽ മറ്റു ഉദ്ദേശമുണ്ടോ എന്നതും പരിേശോധിക്കുമെന്നും ഐ ജി പറഞ്ഞു. ഈ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പോലീസ് ഈ വിഷയത്തെ ഗൗരവത്തോടെ കാണുന്നില്ല എന്നാണ് അക്ഷേപം. പ്രതിയുടെ വിവരങ്ങൾ തേടി കണ്ണൂർ സിറ്റി സി.ഐ.ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. പ്രതിക്ക് എലത്തൂർ ഭീകരവാദ കേസുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കും.
Comments