ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ 238 ആയി. 900-ലേറെ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റ 650 യാത്രക്കാർ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഗോപാൽപൂർ, ഖന്തപര, ബാലസോർ, ഭദ്രക്, സോറോ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്.
12864 യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ് 1,000 യാത്രക്കാരുമായി ഹൗറയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്ന 200 യാത്രക്കാരെ ഹൗറിയിലെത്തിക്കുന്നതിനായി പ്രത്യേക സർവീസ് നടത്തും. അധികം വൈകാതെ തന്നെ ബാലസോറിൽ നിന്ന് ഹൗറിയിലേക്ക് ട്രെയിൻ പുറപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം. ഖരഗ്പൂർ സ്റ്റേഷനിൽ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവുമുൾപ്പെടെ നൽകുമെന്നും ഹൗറിയിലെത്തിയതിന് ശേഷവും ഭക്ഷണം നൽകുന്നതിനായി സജ്ജീകരിച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.
ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് മിനിറ്റുകളുടെ വ്യത്യാസത്തിലെത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരും എൻഡിആർഎഫും, എസ്ഡിആർഎഫും സംസ്ഥാന സർക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. കൂടാതെ എൻഡആർഎഫും, ഒറീസ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഫയർ സർവീസും ചേർന്ന് പൂർണമായും തകർന്ന ബോഗി മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്.
Comments