മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ ഭക്ഷ്യവിഷബാധയേറ്റ് 140-ഓളം പേർ ചികിത്സയിൽ. കഴിഞ്ഞ ദിവസം എരമംഗലത്ത് ഓഡിറ്റോറിയത്തിൽ നടന്ന അയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്കുചേർന്നവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. പനിയും ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതൽ ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 40-ഓളം പേർ ചികിത്സ തേടിയതായാണ് പുറത്ത് വരുന്ന വിവരം.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ കുട്ടികളും മുതിർന്നവരുമുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപും എടപ്പാളിലെ കാലടിയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.
അതേസമയം കഴിഞ്ഞ മാസം കൽപ്പറ്റയിലെ റസ്റ്റോറിന്റിൽ നിന്ന് അൽഫാമും കുഴിമന്തിയും കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ പതിനഞ്ചോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 15-പേർക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റത്. കൽപ്പറ്റയിലെ മുസല്ല റെസ്റ്റോറന്റിൽ നിന്നും ഇവർ കുഴിമന്തിയും അൽഫാമും കഴിച്ചിരുന്നതായി പറഞ്ഞിരുന്നു. വീട്ടിലെത്തി രാത്രിയോടെ ഛർദ്ദിയും, വയറിളക്കവും, തലവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്.
Comments