ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) 2023-ലെ റാങ്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ
‘കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ റാങ്കിംഗിൽ മികച്ച സ്ഥാനങ്ങളാണ് കരസ്ഥമാക്കിയത്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം. മികവും ഗുണനിലവാരവും പ്രതിഫലിക്കുന്ന പട്ടികയാണ് കേന്ദ്രം പുറത്തുവിട്ടത്. ഇനിയും മികച്ച വിജയം നേടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയട്ടെ’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡൽഹി എയിംസാണ് മുന്നിൽ. ഛണീഡഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച് (പിജിഐഎംഇആർ) രണ്ടാം സ്ഥാനത്തും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് ബംഗളൂരു നാലാം സ്ഥാനവും പോണ്ടിച്ചേരി ജിപ്മർ അഞ്ചാം സ്ഥാനവും സ്വന്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ്
ഫാർമസി വിഭാഗത്തിൽ ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ച് (എൻഐപിഇആർ) ഒന്നാം റാങ്കും മോഹാലി എൻഐപിഇആർ ആറാം റാങ്കും എൻഐപിഇആർ ഗുവാഹട്ടി 12-ാം റാങ്കും എൻഐപിഇആർ അഹമ്മദാബാദ് 13-ാം റാങ്കും കരസ്ഥമാക്കി. എൻഐപിഇആർ റായ്ബറേലി (14), എൻഐപിഇആർ കൊൽക്കത്ത (32), എൻഐപിഇആർ ഹാജിപൂർ(44) എന്നിങ്ങനെയാണ് റാങ്കുകൾ. പട്ടിക പങ്കുവെച്ചാണ് ആരോഗ്യമന്ത്രി ട്വിറ്ററിൽ ആശംസ പങ്കുവെച്ചത്.
അദ്ധ്യാപനവും പഠനവും, ഗവേഷണവും പ്രൊഫഷണൽ പരിശീലനവും, ബിരുദ ഫലങ്ങൾ, സ്ഥാപനം സമൂഹത്തിലേക്ക് എപ്രകാരം ഇറങ്ങി ചെല്ലുന്നു, പാർശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ ഉൾക്കൊള്ളുന്നു, തൊഴിൽദാാതക്കളും പ്രൊഫഷണലുകളും സ്ഥാപനത്തിൽ നിന്ന് പഠിച്ച് പുറത്തുവരുന്ന വിദ്യാർത്ഥികതൾക്ക് നൽകുന്ന മുൻഗണന തുടങ്ങി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഘടകങ്ങളും അവയുടെ ഉപഘടകങ്ങളും അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണയിക്കുന്നത്.















