ചെന്നൈ: അരിക്കൊമ്പനെ വനത്തിൽ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നും സംബന്ധിച്ചുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് പരിഗണിയ്ക്കുക. കേസ് പരിഗണിയ്ക്കുന്നത് വരെ വനംവകുപ്പിന്റെ സംരക്ഷണയിലായിരിക്കണം ആനയെന്ന് കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. എന്നാൽ കൊമ്പൻ മയക്കം വിട്ടുണരുമ്പോൾ ഉണ്ടായേക്കാവുന്ന പ്രായോഗിക പ്രശ്നങ്ങളടക്കം വനംവകുപ്പ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതി ഇന്നലെ നിർദ്ദേശം മാറ്റിയത്. തുടർന്ന് ആനയുടെ ആരോഗ്യം മോശമാണെന്ന നില വന്നതോടെ വനത്തിനുള്ളിലേക്ക് അയക്കുന്നത് ഒഴിവാക്കുകയായിരുന്നു. ഈ അവസ്ഥയിൽ കാട്ടിലേക്കയച്ചാൽ ആന അതിജീവിക്കില്ലെന്നാണ് റബേക്കയുടെ ഹർജിയിൽ നൽകിയിരിക്കുന്ന പരാതി.
അരിക്കൊമ്പനെ ഇന്നലെ പുലർച്ചെയോടെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്. അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ വനംവകുപ്പ് മയക്കുവെടി വെയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.
അതേസമയം അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ച് പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. അവനിഷ്ടമുള്ളിടത്ത് തങ്ങുന്നതിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്ത് കൊണ്ടാക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചിരുന്നു. നിയമങ്ങൾ മനുഷ്യന് വേണ്ടി മാത്രമുള്ളതാണെന്നും മറ്റ് സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം വിമർശനം നടത്തി. കൂടുതൽ പറഞ്ഞ് വിഷയം വിവാദമാക്കാനില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കളമശ്ശേരി സെൻറ് പോൾസ് കോളേജിലെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അരിക്കൊമ്പൻ വിഷയത്തിൽ വിമർശനം ഉന്നയിച്ചത്.
Comments