കാത്തിരിപ്പിനൊടുവിൽ ആപ്പിൾ തങ്ങളുടെ ആദ്യ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷൻപ്രോ അവതരിപ്പിച്ചു. ഇതിന്റെ കൂടുതൽ വിശേഷങ്ങളറിയാനുള്ള ആകാംക്ഷയിലാണ് ടെക് പ്രേമികൾ.
മുഖത്തിന് മുൻപിൽ 100 അടി വലുപ്പമുള്ള സ്‌ക്രീൻ, അതിൽ ടിവി പ്രോഗ്രാമുകളും ത്രീഡി സിനിമകളും ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങൾ ആസ്വദിക്കാം. സ്‌ക്രീൻ വലുപ്പം ക്രമീകരിക്കാവുന്ന തരത്തിലാണ് നിർമ്മാണം. പരമാവധി 100 അടി വലുപ്പം വരെ ലഭിക്കുന്നതാണ്.
ഐഫോണിന്റെ ഒരു പിക്‌സലിന്റെ സ്ഥാനത്ത് 64 പിക്‌സലുകൾ ആയിരിക്കും വിഷൻ പ്രോയിൽ ഉണ്ടായിരിക്കുക. മൈക്രോ ഓലെഡ് പാനൽ ഇരുകണ്ണുകൾക്കും 4കെ-യിൽ റെസലൂഷൻ നൽകും. എന്നാൽ 65-ഇഞ്ച് 4കെ ടിവി 7, 8 അടിയൊക്കെ അകലെ വെച്ചാൽ ലഭിക്കുന്ന റെസലുഷൻ ഇതിന് ലഭിക്കുമോയെന്നത് വഴിയാലെ അറിയാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
മാക് കംപ്യൂട്ടർ പ്രവർത്തിപ്പിച്ചശേഷം വിഷൻ പ്രോ ധരിച്ചാൽ 13 ഇഞ്ച് സ്‌ക്രീൻ കൂറ്റൻ ഡിസ്‌പ്ലേ ആക്കാവുന്നതാണ്. മികച്ച ശബ്ദാനുഭവം നൽകാനായി ഇരട്ട ബിൽറ്റ്- ഇൻ സ്പീക്കറും ഉണ്ട്. അവ കൂടുതൽ മികവുറ്റതാക്കാൻ ആപ്പിളിന്റെ ഓഡിയോ ഹെഡ്‌സെറ്റുകളോ വയർലെസ് ഇയർബഡ്‌സുകളോ ഉപയോഗിക്കാവുന്നതാണ്. ദൃശ്യാനുഭവത്തിനായി ഹെഡ്‌സെറ്റിന്റെ ഉൾഭാഗം പരിപൂർണമായും ഇരുളിലായിരിക്കും.
അൾട്രാ ഹൈ റെസലൂഷൻ ഡിസ്‌പ്ലെയാണ് വിഷൻപ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരു സ്‌ക്രീനുകളിലുമായി 23 ദശലക്ഷം പിക്‌സലുകളുണ്ട്. ആപ്പിളിന്റെ ഹാർഡ്‌വെയറിന് ഇക്കാര്യങ്ങളെല്ലാം തത്സമയം നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള കരുത്തുമുണ്ട്. 180 ഡിഗ്രി വരെ വിസ്തീർണത്തിൽ കണ്ടെന്റ് പ്രദർശിപ്പിക്കാനും സ്‌ക്രീനിന് സാധിക്കും. കട്ടിയുള്ള ബാൻഡ് ഉപയോഗിച്ചാണ് സ്‌ക്രീൻ മുഖത്ത് ഉറപ്പിച്ച് നിർത്തുക. പുറമേ നിന്നുള്ള പ്രകാശം പ്രവേശിക്കാതിരിക്കാനായി വിഷൻ പ്രോ ലീക് പ്രൂഫ് ആയിരിക്കുമെന്ന് ആപ്പിൾ വ്യക്തമാക്കി.
വൈദ്യുതിയിലാണ് ആപ്പിളിന്റെ വിഷൻ പ്രോ പ്രവർത്തിക്കുക. അല്ലെങ്കിൽ ഒപ്പം ലഭിക്കുന്ന ബാറ്ററിയിൽ നിന്നുമെടുക്കാവുന്നതാണ്. ഹെഡ്‌സെറ്റിന്റെ ഭാരം കുറയ്‌ക്കുന്നതിനായി ബാറ്ററി ഘടിപ്പിച്ചിട്ടില്ല. പോക്കറ്റിലിടാവുന്ന വലുപ്പമുള്ള ബാറ്ററിയുമായി ഘടിപ്പിച്ച് വിഷൻ പ്രോ പ്രവർത്തിക്കും. രണ്ട് മണിക്കൂർ സമയമാകും ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുക. നിലവിൽ 3 ലക്ഷത്തിനടുത്ത് ഇന്ത്യൻ രൂപയ്‌ക്കാണ് ആപ്പിള്‍ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില.
Comments