കൊച്ചി : രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നാണ് ഒഡീഷയിലെ ട്രെയിൻ അപകടം . വൻ ദുരന്തത്തിന്റെ ഞെട്ടലിലാണ് പലരും . അതേസമയം ഈ സാഹചര്യത്തിൽ പത്ത് വർഷം മുൻപ് നടന്ന ബാഗ്ലൂർ എറണാകുളം ഇന്റർസിറ്റി ട്രെയിൻ അപകടത്തെ പറ്റിയുള്ള കുറിപ്പ് വൈറലാകുന്നു. സേതു ഗോവിന്ദനാണ് കുറിപ്പ് ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് .
‘ ഓർമ്മകൾ നിറഞ്ഞ അതേ ട്രെയിനിൽ ഇപ്പോൾ വീണ്ടും . പത്ത് വർഷം മുമ്പ് 2013 മെയ് 15 ന് രാവിലെ ഹൊസൂരിൽ നടന്ന ബാഗ്ലൂർ എറണാകുളം ഇന്റർസിറ്റി ട്രെയിൻ അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ആളാണ് ഞാൻ. ഞാൻ യാത്ര ചെയ്ത ബോഗിയിലേക്ക് മറ്റൊന്ന് ഇടിച്ചു കയറി 9 പേരാണ് അന്ന് മരിച്ചത്. ഹോളിവുഡ് സിനിമയിൽ കണ്ടിട്ടുള്ള ദൃശൃങ്ങൾ അന്ന് നേരിട്ട് കണ്ടു‘ എന്നാണ് സേതു ഗോവിന്ദൻ കുറിപ്പിൽ പറയുന്നത്.
മാത്രമല്ല അപകടം നടന്നയുടൻ സഹായം തേടിയപ്പോൾ ആദ്യം എത്തിയത് ആർഎസ്എസ് തലവൻ കരുണാകർ റായി ജിയും പ്രചാരക് ഗുരു പ്രസാദ്ജിയും നൂറോളം സ്വയംസേവകരുമാണെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..
.#ഓർമ്മകൾ നിറഞ്ഞ അതേ ട്രയിനിൽ ഇപ്പോൾ വീണ്ടും . പത്ത് വർഷം മുമ്പ് 2013 മെയ് 15 ന് രാവിലെ ഹൊസൂരിൽ നടന്ന ബാഗ്ലൂർ എറണാകുളം ഇന്റർസിറ്റി ട്രയിൻ അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ആളാണ് ഞാൻ. ഞാൻ യാത്ര ചെയ്ത ബോഗിയിലേക്ക് മറ്റൊന്ന് ഇടിച്ചു കയറി 9 പേരാണ് അന്ന് മരിച്ചത്. ഹോളിവുഡ് സിനിമയിൽ കണ്ടിട്ടുള്ള ദൃശൃങ്ങൾ അന്ന് നേരിട്ട് കണ്ടു.മുന്നിൽ നിന്നും പിന്നിൽ നിന്നും ബോഗികൾ ഇടിച്ചു കയറുന്ന ആ 30 സെക്കൻഡ് സമയം …….രണ്ട് ബോഗികൾക്കിടയിൽ ഞെരുങ്ങി ശവ ശരീരങ്ങൾക്കിടയിൽ ഭയാനകമായ അടുത്ത ഒരു മണിക്കൂർ സമയം …..ഒരു കട്ടർ പോലുമില്ലാതെ ഒന്നര മണിക്കൂറിന് ശേഷം വന്ന ഫയർ ഫോഴ്സ് പോലീസ് ടീം. കാലുകളും ശരീര ഭാഗങ്ങളും മുകളിൽ കുരുങ്ങി തല കീഴായി കണ്ണുകളിലേക്ക് രക്തം ഇരമ്പി നിറയുന്ന അമ്മമാർ, അവരുടെ കാലുകൾ ശരീരത്തിൽ നിന്ന് വേർപെട്ട് പോകാതെ താങ്ങി നിർത്തിയ ദയനീയ സ്ഥിതി….ശക്തമായ ഇരുമ്പ് സീറ്റുകൾക്കിടയിൽ കുരുങ്ങിയ വിദേശികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. ഇരുമ്പ് കമ്പികളോ തകിടുകളോ കൈകൾ കൊണ്ട് അനക്കാൻ സാധിക്കാത്ത നിസ്സഹായ അവസ്ഥ…. കുടുങ്ങി കിടക്കുന്നവരിൽ ജീവനും ബോധവും ഉള്ളവർക്ക് വെള്ളവും ഗ്ലൂക്കോസും ഉറ്റവരെ ഫോണിൽ വിളിച്ചു നൽകിയും പിന്നീടുള്ള ഒന്നര മണിക്കൂർ സമയം.. ബോഗിക്ക് തീ പിടിച്ചു എന്ന വിലാപങ്ങൾ ഒരു വഴിക്ക് . താഴെ വീണ് കിടക്കുന്നവരുടെ ശരീരത്തിൽ ചവിട്ടി രക്ഷപെടാൻ ശ്രമിക്കുന്ന മറ്റുള്ളവർ ….മുറിവേറ്റവർ ചോദിച്ചത് വേദന സംഹാരികൾ മാത്രം … ഞാൻ വിളിച്ച് സഹായം തേടിയതിൽ ആദ്യം എത്തിയത് ബാഗ്ളൂർ RSS തലവൻ കരുണാകർ റായി ജിയും പ്രചാരക് ഗുരു പ്രസാദ്ജിയും നൂറോളം സ്വയംസേവകരും … സ്ഥലത്ത് പിന്നീട് എത്തിയ അന്നത്തെ കർണ്ണാടക ആഭൃന്തര മന്ത്രി ജോർജിനോട് മലയാളിയെന്ന സ്വാതന്ത്ര്യത്തിൽ രക്ഷാപ്രവർത്തനത്തിലെ പാളിച്ചകൾ ചൂണ്ടി കാണിച്ചപ്പോൾ മന്ത്രിയെ പരസ്യമായി മീഡിയക്ക് മുന്നിൽ ചോദ്യം ചെയ്തു എന്ന പേരിൽഒരു പോലീസ് കേസും . എന്റെ പരിക്ക് നിസ്സാരമായതിനാൽ അന്ന് വൈകുംന്നേരം വരെ നടന്ന രക്ഷാപ്രവർത്തനങ്ങൾ കഴിഞ്ഞ് നോക്കുമ്പോൾ ലാപ് ടോപ്പ്, മൊബൈൽ ഉൾപ്പെടെ എല്ലാം മോഷണം പോയിരിക്കുന്നു. കുറെ രാത്രികൾ കണ്ണടച്ചാൽ ,ചോരയിൽ കുതിർന്ന മുറിഞ്ഞു പോയ കൈ കാലുകളും ഞെരിഞ്ഞമർന്ന് ജീവനു വേണ്ടി യാചിക്കുന്ന മുഖങ്ങളുമായിരുന്നു മനസ്സിൽ തെളിയുന്നത്.ആവശ്യമില്ലാഞ്ഞിട്ടും അതേ റൂട്ടിൽ 3 തവണ യാത്ര ചെയ്താണ് ഞാൻ എന്റെ മനസിൽ ബാധിക ഭീകരത പൂർണ്ണമായും ഇല്ലാതാക്കിയത്….. കഴിഞ്ഞ ദിവസം ഒറീസയിൽ ഗുരുതര പരിക്കു പറ്റിയ ആയിരത്തോളം പേരുടെ ജീവിതം മരിച്ചവരേക്കാൾ കഷ്ടം തന്നെ എന്ന് ഓർക്കുന്നു…..
#TrainAccident #memories
Comments