കോഴിക്കോട് : മെഡിക്കൽ കോളേജിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി മന്ത്രി വീണ ജോർജ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്നാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത് മന്ത്രി സഭയുടെ തീരുമാനമാണ്, അന്നും ഇന്നും താൻ ഹർഷിനയുടെ ഒപ്പമാണെന്നും വീണാ ജോർജ് വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികളെ തിരിച്ചെടുത്തുവെന്ന് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നാണ് വീണാ ജോർജിന്റെ വാദം. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്, ഡി.എം.ഇയുടെ റിപ്പോർട്ട് കിട്ടിയിട്ടിലെന്നും റിപ്പോർട്ട് കിട്ടിയതിനു ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
എന്നാൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന സമരം തുടർന്നിരുന്നു. മന്ത്രിയുടെ ഉറപ്പിൽ തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർഷിന സമരം പുനരാരംഭിച്ചത്. ആരോഗ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം നടത്തിയത്. സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹർഷിന ആവശ്യപ്പെട്ടിരുന്നു.
തന്റെ വയറ്റിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ വിവരം 2022 സെപ്റ്റംബർ 17-നാണ് ഹർഷിന അറിയുന്നത്. നാളുകളായി അനുഭവിച്ചിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ഇതായിരുന്നുവെന്നും യുവതി തിരിച്ചറിഞ്ഞു. അതിനുശേഷം നിരവധി തവണ പരാതി സമർപ്പിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തു. ഏഴു ദിവസത്തോളം നീണ്ട സമരം നടത്തിയപ്പോൾ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് ഇടപെട്ടിരുന്നു. തുടർന്ന് സമരം അവസാനിപ്പിച്ചു. നീതി ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സമരം നിർത്തിയത്.
Comments