ന്യൂഡൽഹി: ലോകസുന്ദരി മത്സരം ഇത്തവണ ഇന്ത്യയിൽ സംഘടിപ്പിക്കുമെന്ന് റിപ്പോർട്ട്. 71-ാം എഡിഷനായ ‘മിസ് വേൾഡ് 2023’ ആണ് ഇന്ത്യയിൽ സംഘടിപ്പിക്കുക. മിസ് വേൾഡ് ഓർഗനൈസേഷന്റെ ചെയർപേഴ്‌സണും സിഇഒയുമായ ജൂലിയ മോർലിയ്‌ക്കൊപ്പം മുൻ ലോകസുന്ദരി കരോലിന ബിലാവ്‌സ്‌ക വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
2022ലെ ലോക സുന്ദരിയായിരുന്നു കരോലിന ബിലാവ്‌സ്‌ക. മിസ് വേൾഡ് 2023ന് ഇന്ത്യ വേദിയാകുന്നതിൽ കരോലിനയും ജൂലിയയും സന്തോഷം പ്രകടിപ്പിച്ചു. 130ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് മിസ് വേൾഡിനായി ഇന്ത്യയിൽ ഒത്തുകൂടുക. 2023 നവംബർ-ഡിസംബർ മാസത്തിലായിരിക്കും ഫൈനൽ മത്സരം നടക്കുകയെന്നാണ് കണക്കുക്കൂട്ടൽ. 27 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ മിസ് വേൾഡ് മത്സരം അരങ്ങേറാൻ ഒരുങ്ങുന്നതാണ് റിപ്പോർട്ട്. 1996ലായിരുന്നു ഇന്ത്യയിൽ ഒടുവിലായി ലോകസുന്ദരി മത്സരം നടന്നത്.
ആറ് തവണയാണ് ഇന്ത്യ ഇതുവരെ ലോകസുന്ദരി പട്ടം നേടിയത്. 1966ൽ റീത്ത ഫാരിയ, 1994ൽ ഐശ്വര്യ റായ് ബച്ചൻ, 1997ൽ ഡയാന ഹെയ്ഡൻ, 1999ൽ യുക്ത മുഖി, 2000ത്തിൽ പ്രിയങ്ക ചോപ്ര, ഒടുവിൽ മാനുഷി ചില്ലർ എന്നിവരാണ് ലോക സുന്ദരി പട്ടം ഇന്ത്യയ്‌ക്കായി നേടിക്കൊടുത്തത്.
Comments