എറണാകുളം: എസ്എഫ്‌ഐ നേതാവ് കെ.വിദ്യ പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തിയെന്ന് കണ്ടെത്തൽ. പത്ത് സീറ്റാണ് കാലടി സർവകലാശാലയുടെ ആദ്യ വിജ്ഞാപനത്തിൽ പിഎച്ച്ഡിയ്‌ക്കായി പറഞ്ഞിരുന്നത്. എന്നാൽ ഇത് തിരുത്തി വിദ്യ ഉൾപ്പെടെ 15 പേർക്ക് പ്രവേശനം നൽകുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യ വിജ്ഞാപനത്തിൽ പിഎച്ച്ഡി പ്രവേശനം നിഷേധിച്ചതിനെതിരെ വിദ്യ കാലടി സർവകലാശാലയ്‌ക്ക് നൽകിയ കത്തും പുറത്തുവന്നിട്ടുണ്ട്.
ജെആർഎഫ് അടക്കം മറ്റ് അധിക യോഗ്യതകൾ ഇല്ലാത്തവർക്കുള്ള പിഎച്ച്ഡി പ്രവേശനത്തിനായി സർവകലാശാല പ്രവേശന പരീക്ഷ നടത്തിയിരുന്നു. തുടർന്നാണ് സർവകലാശാല ലിസ്റ്റ് പുറത്തുവിട്ടത്. എന്നാൽ ഇതിൽ വിദ്യയുടെ പേരുണ്ടായിരുന്നില്ല. ലിസ്റ്റിൽ പേരില്ലാതായതോടെ എഴുത്ത് പരീക്ഷയ്‌ക്ക് തനിക്ക് ഒന്നാം റാങ്ക് ഉണ്ടെന്നും അത് ഇന്റർവ്യൂവിൽ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യ സർവകലാശാലയ്‌ക്ക് കത്ത് നൽകുകയായിരുന്നു. പത്ത് പേരുടെ ലിസ്റ്റാണ് സർവകലാശാല പുറത്തുവിട്ടത്. എഴുത്ത് പരീക്ഷയ്‌ക്ക് ലഭിച്ച മാർക്ക് കൂടി പരിഗണിച്ച് അഡ്മിഷൻ നടപടികൾ പുനഃപരിശോധിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. തുടർന്ന് ഈ കത്ത് പരിഗണനയ്‌ക്കെടുത്താണ് വിദ്യ ഉൾപ്പെടെ 15 പേർക്ക് പ്രവേശനം ലഭിച്ചത്.
‘ആവിഷ്‌കാര സ്വാതന്ത്ര്യനിഷേധം മലയാള സാഹിത്യ ജനുസുകളിൽ: ഇന്ത്യൻ ഭരണഘടനയുടെ 19-ാം അനുച്ഛേദം ആസ്പദമാക്കിയുള്ള പഠനം’ എന്നാണ് മലയാള വിഭാഗ ഗവേഷണത്തിനായി വിദ്യ തിരഞ്ഞെടുത്തത്. ഈ വിഷയത്തിൽ ഡോ. ബിച്ചു എക്‌സ് മലയിൽ ഗൈഡായി പ്രവർത്തിക്കണമെന്ന് തനിക്ക് വാഗ്ദാനം ചെയ്തതായും കത്തിൽ പറയുന്നു. എന്നാൽ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം വിവാദമായതോടെ ബിച്ചു എക്‌സ് മലയിൽ ഗൈഡ് സ്ഥാനത്ത് നിന്ന് പിന്മാറി. അതിനിടെ വ്യാജരേഖ കേസിൽ വിദ്യയ്‌ക്കെതിരെ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ ലാലിമോൾ വർഗീസ് അഗളി പോലീസിന് പരാതി നൽകി. ഉവരുടെ സംശയമാണ് വിദ്യയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ കാരണമായത്.
Comments