കൊച്ചി: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് വീണ്ടും മരണം. ആലുവ കിഴക്കെ കടുങ്ങല്ലൂർ കൊച്ചു മൂത്തേടത്ത് മുരളീധരനാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് മുരളീധരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ വെസ്റ്റ് നൈൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം.
ക്യൂലക്സ് (Culex) ഇനം കൊതുകുകൾ പരത്തുന്ന ഒരു വൈറൽ രോഗമാണ് വെസ്റ്റ് നൈൽ പനി (West Nile Fever). കേരളത്തിൽ ഈ രോഗം അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ആദ്യ ഘട്ടത്തിൽ ഇതിനറെ ലക്ഷണം പ്രകടമാകാറില്ല. ചിലർക്ക് നേരിയ പനി മുതൽ കൂടുതൽ ഗുരുതരമായ നാഡീസംബന്ധമായ സങ്കീർണതകൾ വരെ ഉണ്ടാകാം. രോഗബാധിതരായ 150 പേരിൽ ഒരാൾക്ക് ഈ രോഗം ഗുരുതരമായേക്കാം.
പനി, തലവേദന, ശരീരവേദന, ക്ഷീണം, ചർമ്മത്തിലെ ചുണങ്ങുകൾ എന്നിവയാണ് പ്രകടമായ ചില ലക്ഷണങ്ങൾ. ഇത് പ്രധാനമായും പക്ഷികളെയാണ് ബാധിക്കുന്നതെങ്കിലും, കൊതുകുകടിയിലൂടെ മനുഷ്യരിലേക്കും പകരാം. വൈസ്റ്റ് നൈൽ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ല. അതിനാൽ രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധത്തിനുമാണ് പ്രാധാന്യം നൽകുന്നത്.















