തിരുവനന്തപുരം: എസ്എഫ്‌ഐയെ താറടിക്കാൻ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മാർക്ക് ലിസ്റ്റ് വിഷയത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും വിവാദങ്ങൾക്ക് പിന്നിൽ എസ്എഫ്‌ഐയെ തകർക്കാനുളള ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
മാർക്ക് ലിസ്റ്റിനെ ചൊല്ലി വിവാദം ഉയർന്നപ്പോൾ തന്നെ ആർഷോ സത്യാവസ്ഥ പാർട്ടിയെ അറിയിച്ചിരുന്നതായാണ് സിപിഎം അവകാശപ്പെടുന്നത്. ഇത് തൃപ്തികരമാണെന്നാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. എസ്എഫ്‌ഐ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വിവാദങ്ങളെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെടുന്നത്. വ്യാജരേഖ വിവാദത്തിൽ കെ.വിദ്യക്കെതിരായി ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമാണെന്ന തരത്തിൽ യോഗത്തിൽ അഭിപ്രായം ഉയർന്നതായാണ് ലഭിക്കുന്ന വിവരം.
മാർക്ക് ലിസ്റ്റ് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശമാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായമായി പുറത്തുവന്നതും. എസ്എഫ്‌ഐയ്‌ക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഉയർന്നുവരുന്ന വിവാദങ്ങൾ എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
Comments