ബന്ധുവായ വ്യക്തിയുടെ കടിയേറ്റതിന് പിന്നാലെ ശരീരത്തിൽ ഫ്‌ളഷ് ഈറ്റിംഗ് ബാക്ടീരിയ കടന്നുകൂടിയ യുവാവാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയയെ ആണ് ഫ്‌ളഷ് ഈറ്റിംഗ് ഗണത്തിൽ ഉൾപ്പെടുന്നത്. ഇത്തരം ബാക്ടീരിയകളുടെ അണുബാധ മനുഷ്യന്റെ ജീവൻ പോലും അപഹരിക്കുന്ന നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്‌ളോറിഡ സ്വദേശിയായ ഡോണി ആദംസിന് ആകസ്മികമായി കിട്ടിയ ഒരു ‘കടി’യാണ് അണുബാധയുണ്ടാകുന്നതിന് കാരണമായത്. എന്നിരുന്നാലും ഡോക്ടർമാരുടെ കഠിനപരിശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ജീവൻ തിരിച്ചു ലഭിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. കുടുംബാംഗങ്ങൾ ഒത്തുകൂടിയ ഒരു പാർട്ടിക്കിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ അവസാനിച്ചു. ഒടുവിൽ അടികൂടുന്ന തന്റെ ബന്ധുക്കളെ പിടിച്ചുമാറ്റാൻ ചെന്ന ആദംസിന് ഇതിനിടെ കടിയേൽക്കുകയായിരുന്നു.
ഉടൻ തന്നെ അദ്ദേഹം ആശുപത്രിയിൽ എത്തുകയും മുൻകരുതലിന്റെ ഭാഗമായി ടെറ്റനസ് ഷോട്ട് സ്വീകരിക്കുകയും ചെയ്തു. ആന്റിബയോട്ടിക്‌സുമായി ആദംസ് വീട്ടിലേക്ക് മടങ്ങി. എന്നാൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ അദ്ദേഹത്തിന്റെ കാൽ നീരുവന്ന് വീർക്കാൻ തുടങ്ങി. നടക്കാൻ കഴിയാതെയായി. അസഹനീയമായ വേദനയും ആരംഭിച്ചു. ആശുപത്രിയിലെത്തിയ ആദംസിനെ വരവേറ്റത് തീർത്തും നിർഭാഗ്യകരമായ വാർത്തയായിരുന്നു. ടിഷ്യൂ അണുബാധ സംഭവിച്ചതായും കാലിൽ ഫ്‌ളഷ് ഈറ്റിംഗ് ബാക്ടീരിയ പ്രവേശിച്ചതായും ഡോക്ടർമാർ അറിയിച്ചു.
ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ സംഭവിക്കുന്നതിലൂടെയാണ് ശരീരത്തിലേക്ക് ബാക്ടീരിയകൾ പ്രവേശിക്കുന്നത്. ആദംസിന്റെ ശരീരത്തിലേക്ക് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയ പ്രവേശിച്ചത് ബന്ധുവിന്റെ കടിയിലൂടെയായിരുന്നു. ഇത്തരത്തിൽ ഫ്‌ളഷ് ഈറ്റിംഗ് ബാക്ടീരിയ പ്രവേശിച്ചുകഴിഞ്ഞാൽ ആ ഭാഗം മുറിച്ചുമാറ്റുക എന്നുള്ളതാണ് ഏകവഴി. ആദംസിന്റെ കാലിന്റെ തുടയിലെ 70 ശതമാനവും ഇതോടെ മുറിച്ചുമാറ്റി. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നുവെങ്കിൽ കാൽ മുഴുവൻ മുറിച്ചുമാറ്റേണ്ടി വരുമായിരുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Comments