ആലപ്പുഴ: ഉറങ്ങിക്കിടന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. താമരക്കുളത്ത് വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസ്സുകാരനെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കടിച്ചതിന് പിന്നാലെ ഒരു ആടിനെയും നായ കടിച്ചുകീറി. ആട്ടിൻകുട്ടിയുടെ കഴുത്തിനും ശരീരഭാഗങ്ങളിലും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.
സംസ്ഥാനത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. കേരളത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് എട്ട് ലക്ഷം പേരാണ്. ഈ കാലയളവിൽ നായക്കളുടെ ആക്രമണം മൂലം 42 മരണങ്ങളാണുണ്ടായത്. തെരുവുനായകളുടെ ആക്രമണം കാരണമുണ്ടായ വാഹനാപകടങ്ങളും പേവിഷബാധയേറ്റുള്ള മരണങ്ങൾ വെറെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെ മാത്രമേ തെരുവുനായ പ്രശ്നം നിലവിൽ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കൂവെന്നാണ് വിലയിരുത്തൽ. ഏഴുപത് ശതമാനം തെരുവുപട്ടികളെയെങ്കിലും വന്ധ്യംകരിച്ചാൽ അടുത്ത മൂന്ന് വർഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കാൻ സാധിക്കും. വന്ധ്യംകരണം നടത്തുന്നതിനൊപ്പം പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടത് അനിവാര്യമാണ്. തെരുവുനായ പ്രശ്നത്തെ പരിഹരിക്കുന്നതിൽ സർക്കാർ ഇനിയും അലംഭാവം തുടർന്നാൽ നായയുടെ ആക്രമണം മൂലമുള്ള മരണങ്ങൾ സംസ്ഥാനത്ത് ഇനിയും സംഭവിക്കുമെന്നാണ് സാമൂഹിക നിരീക്ഷകരുടെ മുന്നറിയിപ്പ്.
Comments