എറണാകുളം: മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് ഗവർണർക്ക് നിവേദനം. കഴിഞ്ഞ അഞ്ച് വർഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാൻ എംജി സർവകലാശാല വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് നിവേദനം നൽകിയത്. ഓട്ടോണമസ് പദവിയുള്ള മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാർക്ക്‌ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്റെ ആവശ്യം.
എസ്എഫ്‌ഐ നേതാവ് പിഎം ആർഷോ ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയെങ്കിൽ അത് രണ്ടാം സെമസ്റ്ററിലായപ്പോൾ ‘സംപൂജ്യ’മായി.സ്വയംഭരണ സ്ഥാപനമായ എറണാകുളം മഹാരാജാസ് കോളേജിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി എന്ന വിഷയത്തിലാണ് ആർഷോ പഠനം തുടരുന്നത്. ഒന്നാം സെമസ്റ്ററിൽ ഒരു വിഷയത്തിന് നൂറിൽ നൂറുമാർക്കും മറ്റ് വിഷയങ്ങൾക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാർക്ക് കിട്ടിയ ഒരു വിഷയത്തിന് ഔട്ട്സ്റ്റാൻഡിംഗ് ഗ്രേഡ് എന്ന് സൂചിപ്പിക്കുന്ന ‘ട’ വും ആർഷോയുടെ മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സെമസ്റ്ററിന്റെ ഇന്റെണൽ പരീക്ഷകൾക്ക് മുഴുവൻ മാർക്കായ 20 വരെ ലഭിച്ച നേതാവിനാണ് എഴുത്ത് പരീക്ഷയിൽ പൂജ്യം മാർക്കായത്. മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിന് ‘ആബ്‌സെന്റ്’ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വധശ്രമകേസിനെ തുടർന്ന് തടവിലായ തനിക്ക് സെമസ്റ്റർ പരീക്ഷ എഴുതണമെന്ന ആർഷോയുടെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി കർശന വ്യവസ്ഥകൾക്ക് വിധേയമായി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് പരോൾ അനുവദിക്കുകയായിരുന്നു.- നിവേദനത്തിൽ പറയുന്നു.
എൻഐസിയുടെ സോഫ്റ്റ് വെയറിന്റെ തകരാർ കാരണം, എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷയ്‌ക്ക് പൂജ്യം മാർക്ക് രേഖപ്പെടുത്തി, തന്നെ പാസ്സാക്കിയതായി ആർഷോ പോലീസിൽ പരാതി പെട്ടിരിക്കുമ്പോഴാണ് രണ്ടാം സെമസ്റ്ററിൽ എല്ലാവിഷയങ്ങൾക്കും പൂജ്യം മാർക്ക് വാങ്ങിയ നേതാവ് ആദ്യ സെമസ്റ്റർ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിലെ ദുരൂഹത പരിശോധിക്കണമെന്ന പരാതി ഉയർന്നിരിക്കുന്നത്.
പഠിപ്പിക്കുന്ന അദ്ധ്യാപകർ തന്നെയാണ് വിദ്യാർഥിയുടെ ഹാജർ, ക്ലാസ്സ് മുറിയിലെ പ്രകടനം എന്നിവ വിലയിരുത്തി ഇന്റെണൽ മാർക്കുകൾ നിശ്ചയിക്കുന്നത്. ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയുടെ 80 മാർക്കിനൊപ്പം അദ്ധ്യാപകർ നൽകുന്ന ഇൻന്റെണൽ മാർക്ക് കൂടി ചേർത്താണ് ഓരോ വിഷയത്തിന്റെയും മൊത്തം മാർക്ക് നിശ്ചയിക്കുന്നത്.
Comments