എറണാകുളം: വ്യാജരേഖ കേസിൽ പ്രതിയായ മുൻ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയെ പിടികൂടാതെ ഇരുട്ടിൽ തപ്പി പോലീസ്. വിദ്യ എറണാകുളം ജില്ലയിൽ നിന്നും കോഴിക്കോടേക്ക് കടന്നതായാണ് പോലീസ് പറയുന്നത്. അതിനാൽ കോഴിക്കോട് കേന്ദ്രമാക്കി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം കാലടി സംസ്‌കൃത സർവകലാശാലയിൽ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. കാലടി സർവകലാശാലയിലെ പുരുഷ ഹോസ്റ്റലിലെ വിവരങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോട് ജില്ലയിലേക്ക് കടന്നതായി പോലീസ് പറയുന്നത്.
വിദ്യ ഗെസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല ഗവ.കോളജിലെ ഇന്റർവ്യൂ പാനൽ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. തൃശൂർ കൊളീജിയറ്റ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇന്ന് അട്ടപ്പാടി ഗവ.കോളജ് പ്രിൻസിപ്പൽ, ഇൻർവ്യു ബോർഡ് അംഗങ്ങൾ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. എന്നാൽ പോലീസ് അന്വേഷണം പ്രഹസനമാണെന്നും വിദ്യയ്‌ക്കുവേണ്ടി പോലീസ് ഒത്തുകളിക്കുകയാണെന്നുമാണ് ഉയരുന്ന ആരോപണം.
വിദ്യ അട്ടപ്പാടി കോളേജിൽ അഭിമുഖത്തിനായി എത്തിയത് പ്രമുഖ എസ്എഫ്‌ഐ നേതാവിനൊപ്പമാണെന്നുള്ള വിവരങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് ലഭിക്കുന്ന വിവരം.
Comments