തിരുവനന്തപുരം: വ്യാജരേഖാ കേസിൽ 12-ാം നാളും വിദ്യ ഒളിവിൽ തന്നെ. വിദ്യ എവിടെയാണെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് വടക്കൻ കേരളത്തിലേയ്‌ക്ക് വിദ്യ കടന്നതായാണ് പോലീസ് പറയുന്നത്.
കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ഹാജരാക്കിയ വ്യാജ രേഖ കോളേജിയറ്റ് എജ്യൂക്കേഷൻ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യ കൈപ്പറ്റിയ ശമ്പളമടക്കം തിരിച്ചു പിടിക്കുന്നതടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്‌തേയ്‌ക്കും.
അതേസമയം ഇന്ന കാലടി സർവ്വകലാശാലയിൽ ഇന്ന് സിൻഡിക്കേറ്റ് ഉപസമിതി യോഗം ചേരും. വിദ്യയുടെ വ്യാജരേഖാ കേസിന് ശേഷം ഇത് ആദ്യമായാണ് സർവ്വകലാശാല ഉപസമിതിയോഗം ചേരുന്നത്. വിദ്യയുടെ പിഎച്ച്ഡി പ്രവേശന വിഷയം ചർച്ചയായേക്കും എന്ന് കരുതപ്പെടുന്നു. ഒപ്പം സർവകലാശാലയുമായി ബന്ധെപ്പെട്ട് ഉയരുന്ന മറ്റ് വിഷയങ്ങളും ചർച്ചയായേക്കും.
വ്യാജരേഖാ കേസിൽ അട്ടപ്പാടി ഗവർമെന്റ് കോളേജ് പ്രിൻസിപ്പലിനെയും ഇന്റർവ്യൂ ബോർഡ് അംഗങ്ങളെയും വിശദമായ മൊഴിയും സിസിടിവി ദൃശ്യങ്ങളും അഗളി പോലീസ് ശേഖരിച്ചു. ഒപ്പം വിദ്യയ്‌ക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും അഗളി പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. വിദ്യ നൽകിയത് വ്യാജ രേഖ തന്നെയാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ വിശദവിവരങ്ങൾ ലഭ്യമാകാൻ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
Comments