മുംബൈ : സ്വകാര്യ സ്കൂളിൽ പ്രഭാത പ്രാർത്ഥനയ്ക്കൊപ്പം ബാങ്ക് വിളി റെക്കോർഡും പ്ലേ ചെയ്ത അദ്ധ്യാപികയ്‌ക്ക് സസ്പെൻഷൻ . മുംബൈ കാണ്ടിവാലിയിലെ സ്‌കൂളിൽ രാവിലെ പ്രാർത്ഥനയ്‌ക്കിടെയാണ് ബാങ്ക് വിളി മുഴങ്ങിയത് . ഇതിന്റെ വീഡിയോ ക്ലിപ്പും വൈറലായിട്ടുണ്ട്. 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് സമീപവാസികൾ പകർത്തിയതാണെന്നാണ് സൂചന. ഈ ക്ലിപ്പ് വൈറലായതോടെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഇത് സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി എകെ ബൻസാൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുട്ടികളോട് വിവിധ മതങ്ങളെക്കുറിച്ച് പറയുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ രേഷ്മ ഹെഗ്‌ഡെ പറഞ്ഞു.
എന്നാൽ, തർക്കം രൂക്ഷമായതോടെ പ്രിൻസിപ്പൽ മാപ്പ് പറയുകയും ബന്ധപ്പെട്ട അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ‘ ഇതൊരു ഹിന്ദു സ്കൂളാണ്, ഞങ്ങളുടെ പ്രാർത്ഥനകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും ഉൾപ്പെടുന്നു. ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുന്നു‘ പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രാദേശിക ബിജെപി എംഎൽഎ യോഗേഷ് സാഗറിന്റെ നേതൃത്വത്തിൽ സ്കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
Comments