തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കൂടുതൽ ദുരൂഹതകൾ. സ്വർണ കടത്ത് നടത്തുന്നതിന്റെ വിവിരങ്ങൾ പുറത്തുവന്നിട്ടും അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരും തുടക്കത്തിൽ സംരക്ഷിക്കപ്പെട്ടതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. സിബിഐ – കൊച്ചി ആന്റി കറപ്ഷൻ ബ്യൂറോ വിശദ വിവരങ്ങൾ തേടിയതിന് ശേഷമായിരുന്നു കേസെടുത്തത്.
അബുദാബിയിൽ നിന്ന് കൊണ്ടുവന്ന നാലരക്കിലോ സ്വർണമാണ് വിമാനത്താവളത്തിൽ വെച്ച് ഡിആർഐ പിടികൂടിയത്. എന്നാൽ സ്വർണക്കടത്തിന് കസ്റ്റംസ് ഇൻസ്‌പെക്ടർമാരായ അനീഷ് മുഹമ്മദ്, എസ് നിഥിൻ എന്നിവർ കൂട്ടുനിൽക്കുകയായിരുന്നു. സ്വർണക്കടത്തിന് സഹായങ്ങൾ ചെയ്തിരുന്ന അനീഷ് മുഹമ്മദ് ഡിആർഐയ്‌ക്ക് തങ്ങളെ ഒറ്റി കൊടുത്ത് കമ്മീഷൻ കൈപ്പറ്റിയെന്ന സംശയത്തിൽ പ്രശ്‌നം ഉണ്ടാക്കിയതോടെയാണ് കള്ളക്കടത്ത് സംഭവം പുറത്തുവന്നത്. ഇതേ തുടർന്ന് പ്രതികൾ വിമാനത്താവളത്തിൽ ബഹളമുണ്ടാക്കി. 80 കിലോ സ്വർണം താൻ ഇറക്കി തന്നില്ലേയെന്ന് അനീഷ് ചോദിക്കുന്ന ഫോൺ സംഭാഷണം പ്രതികൾ കസ്റ്റംസിന് കൈമാറി. തുടർന്ന് അന്ന് തന്നെ അസിസ്റ്റന്റ് കമ്മീഷണർ ആരോപണമുയന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും വകുപ്പുതലത്തിൽ രണ്ട് ഉദ്യോഗസ്ഥരും സംരക്ഷിക്കപ്പെടുകയായിരുന്നു.
ജൂൺ നാലിന് തന്നെ സ്വർണക്കടത്തിൽ അനീഷിന്റെയും, നിഥിന്റെയും പങ്ക് വെളിപ്പെട്ടെങ്കിലും വിമാനത്താവളത്തിൽ നിന്ന് ഓഫീസ് വിഭാഗത്തിലേക്ക് മാറ്റി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കള്ളക്കടത്തിനെ കുറിച്ച് വിവരം ലഭിച്ച സിബിഐ ആന്റി കറപ്ഷൻ ബ്യൂറോ ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചതോടെയാണ് നേരത്തെ രേഖപ്പെടുത്തിയ മൊഴി പ്രകാരം കസ്റ്റംസ് നടപടികളിലേക്ക് കടന്നത്. അതേസമയം, കള്ളക്കടത്തിന് തടസം നിന്ന വനിതാ ഓഫീസറെ വിമാനത്താവളത്തിൽ നിന്ന് മാറ്റുന്നതിന് കള്ളക്കടത്തിന് കൂട്ടുനിന്ന അനീഷ് ശ്രമിച്ചിരുന്നു. സ്വർണം വിമാനത്താവളം വഴിയുള്ള സ്വർണകടത്തുകൾക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന വിവരം അന്വേഷിക്കുമെന്ന് ഡിആർഐ അറിയിച്ചു.
Comments