ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിയും എംപിയും തമ്മിൽ ഏറ്റുമുട്ടി. തർക്കം പരിഹരിക്കാനെത്തിയ ജില്ലാ കളക്ടറെ തള്ളി താഴെയിട്ടു. തമിഴ്നാട്ടിലെ രാമനാഥപുരത്താണ് സംഭവമുണ്ടായത്. ഒരു സ്കൂളിലെ അവാർഡ് ദാന ചടങ്ങിനെ ചൊല്ലിയാണ് ഡിഎംകെ മന്ത്രി രാജാകണ്ണപ്പനും ലീഗ് എംപി നവാസ് കനിയും തമ്മിൽ ഏറ്റുമുട്ടിയത്. ഇരുവരെയും സമാധാനിപ്പിക്കാൻ എത്തിയ ജില്ലാ കളക്ടർ വിഷ്ണു ചന്ദ്രനെ തള്ളി താഴെയിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
രാമനാഥപുരം ജില്ലയിലെ മുഖ്യമന്ത്രിയുടെ ട്രോഫി സ്പോർട്സ് മീറ്റിൽ വിജയികളായ കുട്ടികൾക്കുള്ള അവാർഡ് ദാന ചടങ്ങിലാണ് സംഭവം നടന്നത്. എംപിയായ നവാസ് കാനി വരുന്നതിന് മുൻപ് പരിപാടി തുടങ്ങിയതിനെ ചൊല്ലിയാണ് ഇരു നേതാക്കളും തമ്മിൽ തർക്കത്തിലായത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി തുടങ്ങിയത്. പിന്നോക്ക വികസന വിഭാഗം മന്ത്രിയായ രാജാക്കണ്ണനായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. പ്രദേശത്തെ എംപിയായിരുന്ന നവാസ് കണിയും മന്ത്രിയും ചേർന്നായിരുന്നു ക്യാഷ് പ്രൈസ് വിതരണം നടത്തേണ്ടിയിരുന്നത്. 1,851 അത്ലറ്റുകൾക്കായി 41.6 ലക്ഷം രൂപയാണ് വിതരണം ചെയ്യേണ്ടിയിരുന്നത്.
മന്ത്രിയും ജില്ലാ കളക്ടറും നേരത്തെ എത്തിയതോടെ തീരുമാനിച്ച സമയത്തിന് മുൻപേ പരിപാടി തുടങ്ങുകയായിരുന്നു. വൈകി എത്തിയ എംപി അനിഷ്ടം പ്രകടിപ്പിച്ചതോടെ തർക്കങ്ങൾക്ക് തുടക്കമായി. ഇത് പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കളക്ടർ വിഷ്ണു ചന്ദ്രനെതിരെ ചീഫ് സെക്രട്ടറിക്ക് എംപി പരാതി നൽകിയിട്ടുണ്ട്. അതേസമയം, കളക്ടറെ തള്ളിയിട്ട ആൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ജില്ലാ കളക്ടറെ തള്ളിയിട്ട സംഭവത്തിൽ അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തിയിരുന്നു. ഡിഎംകെ മന്ത്രിയും മുസ്ലിം ലീഗ് എംപിയും തമ്മിൽ പൊതുസ്ഥലത്ത് വച്ചുണ്ടായ വാക്കേറ്റം തണുപ്പിക്കാനെത്തിയ ജില്ലാകളക്ടറെ തള്ളിയിട്ടു. എല്ലാതരത്തിലും ഡിഎംകെ ഭരണം ജനാധിപത്യവിരുദ്ധമാണെന്നും അണ്ണാമലൈ ട്വീറ്റ് ചെയ്തു.
Comments